സിനിമാലോകത്തെ തിളക്കമാർന്ന ജീവിതവും ആഡംബരങ്ങളും വേണ്ടെന്നുവെച്ച് രാജ്യസേവനത്തിനായി സായുധ സേനയിൽ ചേർന്ന് മാതൃകയാവുകയാണ് പ്രശസ്ത നടനും ബി.ജെ.പി എം.പിയുമായ രവി കിഷന്റെ മകൾ ഇഷിത ശുക്ല. അച്ഛന്റെയും കുടുംബത്തിന്റെയും പ്രശസ്തിയും ബോളിവുഡിലേക്കുള്ള എളുപ്പവഴികളും മുന്നിലുണ്ടായിരുന്നിട്ടും, തോക്കെടുത്ത് രാജ്യത്തിന്റെ കാവലാളാകാനായിരുന്നു ഇഷിതയുടെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ ‘അഗ്നിപഥ്’ (Agnipath Scheme) പദ്ധതിയിലൂടെയാണ് ഇഷിത പ്രതിരോധ സേനയുടെ ഭാഗമായി മാറിയത്.
ചെറുപ്പം മുതലേ സായുധ സേനയോട് അടങ്ങാത്ത അഭിനിവേശം പുലർത്തിയിരുന്ന ഇഷിത, ഡൽഹി ഡയറക്ടറേറ്റിന്റെ 7 ഗേൾസ് ബറ്റാലിയൻ എൻ.സി.സി കേഡറ്റായി കഠിന പരിശീലനം നേടിയിരുന്നു. കർത്തവ്യ പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുത്ത ഇഷിത മികച്ചൊരു ഷൂട്ടർ കൂടിയാണ്. തൻ്റെ മകൾ സൈന്യത്തിന്റെ ഭാഗമായതിലെയും സ്‌നൈപ്പർ ഷൂട്ടറായി ഉയർന്നതിലെയും അഭിമാനം രവി കിഷൻ വിവിധ ചടങ്ങുകളിൽ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.
താരപുത്രിമാർ പൊതുവെ അഭിനയ രംഗത്തേക്ക് എത്തുമ്പോൾ, കഠിനമായ സൈനിക ജീവിതം തിരഞ്ഞെടുത്ത ഇഷിതയുടെ ദൃഢനിശ്ചയത്തെ അഭിനന്ദിച്ച് പ്രമുഖ ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത നടൻ അനുപം ഖേർ ഇഷിതയുടെ തീരുമാനത്തെ രാജ്യത്തെ ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമെന്നാണ് വിശേഷിപ്പിച്ചത്. ഏറ്റവും ഒടുവിലായി താരം ആർ. മാധവനും ഇഷിതയുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് പ്രശംസ അറിയിക്കുകയുണ്ടായി. സിനിമാ കുടുംബത്തിലെ പശ്ചാത്തലം മാറ്റിവെച്ച് സ്വന്തം സ്വപ്നം കീഴടക്കിയ ഇഷിതയുടെ കഥ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞു.








