മലയാളി ദിവസേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും അപകടകരമായ അളവിൽ വിഷാംശം തങ്ങിനിൽക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി കേന്ദ്ര കൃഷിമന്ത്രാലയം. കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി സാംപിളുകൾ പരിശോധിച്ചപ്പോഴാണ് കീടനാശിനിയുടെ അവശിഷ്ടം അനുവദനീയമായതിലും എത്രയോ ഇരട്ടി കൂടുതലാണെന്ന് കണ്ടെത്തിയത്. വിശദമായ പരിശോധനാ ഫലവും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശവും സംസ്ഥാന സർക്കാരുകൾക്ക് അയച്ചതായി കേന്ദ്ര കൃഷിമന്ത്രാലയം വ്യക്തമാക്കി.
കാർഷികോൽപ്പന്നങ്ങളിൽ ഉണ്ടാകാവുന്ന കീടനാശിനി അവശിഷ്ടത്തിന്റെ സുരക്ഷിതമായ ഉയർന്ന അളവ് ‘0.1 മില്ലി ഗ്രാം/കിലോഗ്രാം’ ആയി ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 2023 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നായി ശേഖരിച്ച 70,652 സാംപിളുകൾ പരിശോധിച്ചതിൽ 2,223 എണ്ണത്തിലാണ് ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ഇതിൽ കേരളത്തിൽ നിന്ന് പരിശോധിച്ച 4,130 സാംപിളുകളിൽ 81 എണ്ണത്തിലും മാരകമായ രീതിയിൽ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു.
കേരളത്തിലേക്ക് വൻതോതിൽ പച്ചക്കറികളും പഴങ്ങളും എത്തുന്ന അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുള്ള 3,601 സാംപിളുകളിൽ 81 എണ്ണത്തിലും നിശ്ചിത പരിധിയിൽ കൂടുതൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളിലും ഉയർന്ന അളവിൽ രാസകീടനാശിനികൾ കലർന്നിട്ടുള്ളതായി മന്ത്രാലയം കൂട്ടിച്ചേർത്തു. അർബുദം അടക്കമുള്ള മാരക രോഗങ്ങൾക്ക് വഴിവെക്കുന്ന ഇത്തരം വിഷക്കലപ്പുകൾക്കെതിരെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുകൾ വിപണികളിൽ കർശന പരിശോധന നടത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം.











