കേരളത്തിലെ സംസ്ഥാന മൊത്തവ്യാപാര മദ്യവിതരണക്കാരായ ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) സർക്കാർ ഉടമസ്ഥതയിലുള്ള ‘ജവാൻ റമ്മിന്’ നിയമവിരുദ്ധമായി പ്രത്യേക മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സർക്കാരിനും ബെവ്കോയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. മദ്യ ഉത്പാദകരുടെ പ്രമുഖ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനീസ് സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ച് വിശദീകരണം തേടി നോട്ടീസ് അയച്ചത്. ഹർജി അടുത്ത മാസം 23-ന് കോടതി വീണ്ടും വിശദമായി പരിഗണിക്കും. കേരളത്തിലെ ഏക മൊത്തവ്യാപാര വിതരണക്കാരായ ബെവ്‌കോ തങ്ങളുടെ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്യുകയാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. സ്വകാര്യ മദ്യക്കമ്പനികളുടെ ബ്രാൻഡുകളെ തഴഞ്ഞ്, തദ്ദേശീയമായി നിർമ്മിക്കുന്ന ജവാൻ റമ്മിന് കടകളിലും ഔട്ട്‌ലെറ്റുകളിലും അനധികൃത മുൻഗണന നൽകുന്നതിലൂടെ വിപണിയിലെ തുല്യ മത്സര അന്തരീക്ഷം തകരുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ബെവ്കോ ഔട്ട്ലെറ്റുകളിൽ സ്വകാര്യ ബ്രാൻഡുകളുടെ സ്റ്റോക്കുകൾ ബോധപൂർവം ഒഴിവാക്കുകയാണെന്നും ജവാൻ റം കൂടുതൽ വിറ്റഴിക്കാൻ വഴിവിട്ട സഹായം നൽകുന്നുണ്ടെന്നുമാണ് മദ്യകമ്പനികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ മത്സര നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ഉണ്ടാകാത്തതിനെ തുടർന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഇടപെട്ടതോടെ ബെവ്കോയുടെ മദ്യവിതരണ നയങ്ങളിൽ മാറ്റം വരുത്തേണ്ടി വരുമോ എന്ന ആകാംക്ഷയിലാണ് മദ്യ വിപണി.












