സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിൽ നിന്ന് പ്രധാനപ്പെട്ട ചില മാധ്യമങ്ങളുടെ വാർത്തകളും പോസ്റ്റുകളും അപ്രത്യക്ഷമായ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വാർത്തകൾ നീക്കം ചെയ്തതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളിയ ഐസക്, താൻ നടത്തിയ എ.ഐ (Artificial Intelligence) അന്വേഷണത്തിന്റെ മറുപടി ഉയർത്തിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്.
വാർത്തകളും ലിങ്കുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തത് പ്രാദേശിക ഭരണകൂടമോ അധികാരികളോ ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് എ.ഐ പ്ലാറ്റ്‌ഫോമുകളായ വാട്‌സാപ്പ് മെറ്റയും ഗൂഗിൾ ജെമിനിയും നൽകുന്ന വ്യക്തമായ സൂചനയെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ സംഭവത്തിൽ ഒന്നുമറിയാത്ത ഭാവം നടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും “സതീശൻ പൊട്ടൻ കളിക്കരുത്” എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ തുറന്നടിച്ചു.
തനിക്കെതിരെയുള്ള വാർത്തകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നൽകിയ നിർദ്ദേശം എത്രയും വേഗം പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വീഴ്ചകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമവാർത്തകളെ സെൻസർ ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. സാങ്കേതികവിദ്യയുടെയും മെറ്റയുടെയും മുകളിൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിക്കാതെ വാർത്തകൾ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും ഐസക് ആവശ്യപ്പെട്ടു.










