ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച് 24 പേർക്ക് പരിക്കേറ്റ സംഭവത്തിൽ, വിമാനത്തിന്റെ മുഖ്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ പൈലറ്റുമാർക്കും മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി. ആഗസ്റ്റ് 4-ന് നടന്ന അപകടത്തിന് പിന്നാലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എ.എ.ഐ.ബി) നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ചീഫ് പൈലറ്റിന്റെ മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കും അപ്പുറമുള്ള കടുത്ത പരിശോധനാ നടപടികളിലേക്ക് കടക്കുകയാണെന്ന് എയർ ഇന്ത്യ മാനേജ്‌മെന്റ് ജീവനക്കാർക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 4-ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ഫൂക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന AI2379 എയർബസ് വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിച്ചത്. തുടക്കത്തിൽ ശക്തമായ എയർ ടർബുലൻസ് (മോശം കാലാവസ്ഥ) മൂലമാണ് വിമാനം താഴ്ന്നതെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം. എന്നാൽ അപകടസമയത്ത് വിമാനത്തിന്റെ കോക്പിറ്റിൽ വെച്ച് ചീഫ് പൈലറ്റ് പുകവലിക്കാൻ ശ്രമിക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്തതോടെ യുവ കോ പൈലറ്റാണ് വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് ഡൽഹിയിൽ സുരക്ഷിതമായി ഇറക്കിയത്. പരിശോധനയിൽ ചീഫ് പൈലറ്റ് ലഹരി വസ്തു ഉപയോഗിച്ചതായി വ്യക്തമായതോടെ രണ്ട് പൈലറ്റുമാരെയും കമ്പനി സർവീസിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തിയിട്ടുണ്ട്.
വർഷങ്ങളായി എയർ ഇന്ത്യ യാത്രക്കാർക്ക് നൽകിവരുന്ന വിശ്വാസ്യതയും സുരക്ഷാ മാനദണ്ഡങ്ങളും ഉയർത്തിപ്പിടിക്കുന്നതിനാണ് ഈ അടിയന്തിര നീക്കമെന്ന് എയർ ഇന്ത്യ ഫ്ലൈറ്റ് ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. ആഗസ്റ്റ് 13 മുതൽ ആരംഭിച്ച പുതിയ നിർബന്ധിത ഡ്രഗ് ടെസ്റ്റിംഗ് നടപടികൾ ഗുരുഗ്രാമിലെ അക്കാദമി പരിശീലന കേന്ദ്രങ്ങളിലും വിമാനത്താവള ഓഫീസുകളിലും വെച്ച് പോസ്റ്റ് ഫ്ലൈറ്റ് പരിശോധനയായി തന്നെ നടപ്പിലാക്കും. വ്യോമയാന മേഖലയിലെ കടുത്ത സുരക്ഷാ വീഴ്ചയായി മാറിയ ഈ സംഭവത്തെക്കുറിച്ച് എ.എ.ഐ.ബി വൻതല അന്വേഷണം തുടരുകയാണ്. നിലവിൽ പരിക്കേറ്റ യാത്രക്കാരും വിമാന ജീവനക്കാരും ആശുപത്രികളിൽ ചികിത്സയിലാണ്.








