കാഠ്മണ്ഡു : ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേഥ് നേപ്പാൾ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ബാലേന്ദ്ര ഷായുമായി കാഠ്മണ്ഡുവിൽ കൂടിക്കാഴ്ച നടത്തി. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാളിലെത്തിയ അദ്ദേഹം സിംഹ ദർബാറിലെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ വച്ചാണ് ഉന്നതതല ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളും പ്രതിരോധ മേഖലയിലെ പങ്കാളിത്തവും ആഴത്തിലുള്ളതാക്കുന്നതിനെക്കുറിച്ച് ഇരുവരും വിശദമായ ചർച്ചകൾ നടത്തി.
നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ജനറൽ ധീരജ് സേഥ് കാഠ്മണ്ഡുവിലെത്തിയത്. സന്ദർശന വേളയിൽ നേപ്പാൾ പ്രെസിഡന്റ് രാമചന്ദ്ര പൗഡെൽ അദ്ദേഹത്തിന് നേപ്പാൾ സേനയുടെ ‘ഓണററി ജനറൽ’ പദവി ഔദ്യോഗിക ചടങ്ങിൽ വച്ച് സമ്മാനിച്ചു. 1950 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അപൂർവ്വവും പരസ്പരബഹുമാനമുള്ളതുമായ സൈനിക പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ ആദരം നൽകുന്നത്. ഇതുകൂടാതെ ശിവപുരിയിലെ നേപ്പാൾ ആർമി കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ വിദ്യാർത്ഥികളായ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത അദ്ദേഹം, മേഖലയിലെ പുതിയ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും സൈനിക വിദ്യാഭ്യാസത്തെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
അടുത്തിടെ അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള ചില നയതന്ത്ര അസ്വാരസ്യങ്ങൾ ഇന്ത്യയും നേപ്പാളും തമ്മിൽ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന സൈനിക നയതന്ത്ര സന്ദർശനം നടക്കുന്നത്. എന്നാൽ പ്രതിരോധ ബന്ധത്തിലും സുരക്ഷാ കാര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിശ്വാസം ശക്തമായി തുടരുന്നുണ്ടെന്ന് ഈ യോഗം തെളിയിക്കുന്നു. ജനറൽ ധീരജ് സേഥ് പശുപതിനാഥ ക്ഷേത്രദർശനം നടത്തുകയും പോഖറയിൽ സംഘടിപ്പിക്കുന്ന മുൻസൈനികരുടെ കൂട്ടായ്മയിൽ പങ്കെടുത്ത് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തെ കൂടുതൽ തന്ത്രപ്രധാനമായ തലത്തിലേക്ക് ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.









