കോഴിക്കോട് : കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന് കോടികളുടെ കൈക്കൂലി പണം കൈപ്പറ്റിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിന്റെ ഭാഗമായി കോഴിക്കോട്ടെ ഒമ്പതോളം കേന്ദ്രങ്ങളിൽ നടന്ന മിന്നൽ പരിശോധനയ്ക്ക് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇ.ഡി നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. മെയ് 27-ന് വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളിലും കൈയ്യെഴുത്ത് ഡയറിക്കുറിപ്പുകളിലും വൻ സാമ്പത്തിക ക്രമക്കേടുകൾ വ്യക്തമാക്കുന്ന വിവരങ്ങളുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഈ ഡയറിയിൽ ദുബായ് കറൻസിയായ ദിർഹത്തിലും (AED) ഇന്ത്യൻ രൂപയിലും നടത്തിയ കോടികളുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വിദേശത്തേക്ക് ഹവാല മാർഗ്ഗത്തിലൂടെ 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) കൈമാറിയതായും 20.05 കോടി രൂപയുടെ ഇന്ത്യൻ കറൻസി ഇടപാടുകൾ നടന്നിട്ടുള്ളതായും ഇ.ഡി വെളിപ്പെടുത്തി.
ഇതിന് പുറമെ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാത്ത വൈഫൈ റൂട്ടറും മറ്റൊരാളുടെ പേരിലുള്ള സിം കാർഡും വീണ ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ വിളികൾക്കായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളും സീസ് ചെയ്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൈയ്യെഴുത്ത് രേഖകളിൽ പേരുള്ള വ്യക്തികളെയും സിം കാർഡ് എടുത്തു നൽകിയയാളെയും കേന്ദ്രീകരിച്ചാണ് ഓഗസ്റ്റ് 18-ന് കോഴിക്കോട്ട് ഇ.ഡി റെയ്ഡ് നടത്തിയത്. ഐ.ടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്‌സാലോജിക് സൊല്യൂഷൻസ്’ എന്ന കമ്പനി സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ യാതൊരു സേവനവും നൽകാതെ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. കൂടാതെ, സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മറ്റ് കമ്പനികളിൽ നിന്ന് തിരിച്ചടവ് കൃത്യമല്ലാത്ത സാഹചര്യത്തിലും 50 ലക്ഷം രൂപ എക്‌സാലോജിക് വായ്പയായി കൈപ്പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) രജിസ്റ്റർ ചെയ്ത കോർപ്പറേറ്റ് തട്ടിപ്പ് കേസിന്റെ തുടർച്ചയായാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) അന്വേഷണം ശക്തമാക്കിയത്. 15 വർഷത്തിനിടെ സി.എം.ആർ.എൽ 182 കോടി രൂപ വ്യാജ ചെലവുകളായി കാണിച്ച് വിവിധ വ്യക്തികൾക്ക് കൈക്കൂലിയായി നൽകിയെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തൽ. വീണ തന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് അപ്പുറത്തുള്ള വൻ തുക കൈകാര്യം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിൽ, അവർക്കെതിരെ പി.എം.എൽ.എ പ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഇ.ഡി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.








