ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം ആരംഭിച്ച തികച്ചും നിർണായകമായ ‘ഓപ്പറേഷൻ സിന്ദൂർ’ പാക്കിസ്ഥാന്റെ കനത്ത സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചതോടെയാണ് പാക്ക് സൈന്യം വെടിനിർത്തൽ അപേക്ഷയുമായി എത്തിയതെന്ന് മുൻ വ്യോമസേനാ ഉപമേധാവി. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ അപേക്ഷ എത്താൻ അല്പംകൂടി വൈകിയിരുന്നെങ്കിൽ ഇന്ത്യയുടെ അടുത്ത നീക്കം എന്തായിരുന്നേനെ എന്നതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന മുൻ വൈസ് ചീഫ് എയർ മാർഷൽ (റിട്ട.) നാഗേഷ് കപൂർ. വിഷ്ണു സോമും ശിവ് അരൂരും നയിക്കുന്ന പ്രശസ്ത പോഡ്‌കാസ്റ്റിലൂടെയാണ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ഇന്ത്യൻ സേനയുടെ അണിയറയിൽ ഒരുങ്ങിയിരുന്ന അടുത്ത പ്ലാൻ തുറന്നുപറഞ്ഞത്.
പാക്കിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങളെ അപ്പാടെ തകർക്കുന്ന നിലയിലുള്ള അതിശക്തമായ ആക്രമണത്തിലേക്ക് ഇന്ത്യ കടന്നേനെ എന്നാണ് നാഗേഷ് കപൂർ വ്യക്തമാക്കിയത്. ഇതിൽ ശത്രുവിന്റെ പ്രമുഖ റഡാർ സംവിധാനങ്ങൾ, മിസൈൽ സൈറ്റുകൾ, കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ ശൃംഖല എന്നിവയും ഉൾപ്പെടുന്നു. എന്നാൽ ഈ വലിയ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ പൂർണമായി തിരിയുന്നതിനു മുൻപേ തന്നെ സ്ഥിതിഗതികളുടെ അപകടം മനസ്സിലാക്കി പാക്ക് സൈന്യം വെടിനിർത്തൽ അപേക്ഷയുമായി എത്തുകയായിരുന്നു.
സംഘർഷം ഇവിടം കൊണ്ടും അവസാനിച്ചില്ലെങ്കിൽ ആക്രമണത്തിന്റെ തീവ്രത ഇരട്ടിയാക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. വാണിജ്യപരമായി പാക്കിസ്ഥാന് കനത്ത നഷ്ടം വരുത്തുന്ന തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്ക് വരെ ആക്രമണം നടത്താനുള്ള പദ്ധതികൾ സേന മുന്നിൽ കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതെങ്കിലും, തിരിച്ചടിയുണ്ടായാൽ അതിനെ നേരിടാനും പാക് സൈനിക വ്യൂഹത്തെ മുഴുവനായി തകർക്കാനുമുള്ള മുൻകൂട്ടി തയ്യാറാക്കിയ പ്ലാനുകൾ ഇന്ത്യയുടെ പക്കലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.









