ഇന്ത്യൻ സേനയുടെ മിന്നലാക്രമണമായ ‘ഓപ്പറേഷൻ സിന്ദൂറി’ൽ തകർന്ന ജെയ്‌ഷെ മുഹമ്മദ് (JeM) ഭീകര സംഘടനയുടെ ആസ്ഥാനമായ ‘മർകസ് സുബ്ഹാനള്ള’ വീണ്ടും പുനർനിർമ്മിച്ചതായി റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ ബഹാവൽപൂരിൽ സ്ഥിതി ചെയ്യുന്ന ഭീകരകേന്ദ്രം പൂർണ്ണമായും പുനരുദ്ധരിച്ചതിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നു. ഇന്ത്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന കേന്ദ്ര ഹാളിന്റെയും പള്ളിയുടെയും മകുടങ്ങളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായാണ് വിവരം.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദിന് പാകിസ്ഥാൻ സർക്കാർ ഗഡുക്കളായി 25 കോടി രൂപയുടെ സാമ്പത്തിക സഹായം കൈമാറിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ 11 കോടി രൂപ ചെലവഴിച്ചാണ് തകർന്ന കേന്ദ്ര ഹാളിന്റെ പെയിന്റിംഗ്, മാർബിൾ പണികൾ ഉൾപ്പെടെ പൂർത്തിയാക്കിയത്. സമീപത്ത് തകർന്ന മദ്രസ അൽ സാബിറിന്റെയും മറ്റ് കെട്ടിടങ്ങളുടെയും പുനർനിർമ്മാണം പുരോഗമിക്കുകയാണ്.
രോഗബാധിതനായ ജെയ്‌ഷെ തലവൻ മസൂദ് അസറിന് പകരം അദ്ദേഹത്തിന്റെ ഇളയ സഹോദരന്മാരായ തൽഹ അൽ സെയ്ഫ്, മൊഹിനുദ്ദീൻ ഔറംഗസേബ് എന്നിവരാണ് നിലവിൽ ബഹാവൽപൂരിലെ ഈ ആസ്ഥാനത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. മസൂദ് അസറും റൗഫ് അസ്ഗറും സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് വീണ്ടും വെളിവാക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.








