മ്യാൻമർ സൈന്യം മധ്യ സാഗൈയിംഗ് മേഖലയിലെ ഒരു ബുദ്ധക്ഷേത്രത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണ്ടാലെ നഗരത്തിന് പടിഞ്ഞാറുള്ള മ്യാങ് ടൗൺഷിപ്പിലെ സ്വെൽ ലെ ഓ ഗ്രാമത്തിലെ മഠത്തിലാണ് വെള്ളിയാഴ്ച രാവിലെ ഈ ദാരുണമായ സംഭവം അരങ്ങേറിയത്. വാർഷിക ബുദ്ധമത നോമ്പുകാലത്തിന്റെ ഭാഗമായി നൂറിലധികം വിശ്വാസികൾ പങ്കെടുത്ത വാരവഴി ധ്യാന പരിപാടി നടക്കുമ്പോഴായിരുന്നു ഈ ക്രൂരമായ ആക്രമണം.
പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ എത്തിയ യുദ്ധവിമാനം വെറും പതിനഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിൽ മഠത്തിന്റെ കോമ്പൗണ്ടിലും സമീപത്തെ വീടിന് മേലുമായി ബോംബുകൾ വർഷിക്കുകയായിരുന്നുവെന്ന് പ്രദേശവാസികളും സിവിൽ ഡിഫൻസ് പ്രതിരോധ ഗ്രൂപ്പ് വക്താവും വെളിപ്പെടുത്തി. വയോധികരും സ്ത്രീകളും അടങ്ങുന്ന നിരപരാധികളാണ് ആക്രമണത്തിൽ മരിച്ചവരിൽ ഏറെയും. പ്രഹരത്തിന്റെ ആഘാതത്തിൽ മഠത്തിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും തകരുകയും പ്രദേശമാകെ ചോരക്കളമായി മാറുകയും ചെയ്തു.
ആക്രമണത്തെ തുടർന്ന് ഭയന്നുവിറച്ച നാട്ടുകാർ മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ സംസ്‌കരിച്ച ശേഷം ജീവനും കൊണ്ട് സമീപ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു. 2021 ലെ സൈനിക അട്ടിമറിയെ തുടർന്ന് രാജ്യത്തുടനീളം ശക്തമായ ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭരണകൂടം നിരന്തരം നടത്തുന്ന വ്യോമാക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് ഈ പുതിയ പൈശാചിക സംഭവം രാജ്യത്തെ വീണ്ടും നടുക്കിയിരിക്കുന്നത്.








