ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ജാപ്പനീസ് വിദ്യാർത്ഥികളും ഉത്തർപ്രദേശിലെ കുട്ടികളും തമ്മിൽ നടന്ന ഊഷ്മളമായ സാംസ്‌കാരിക വിനിമയ പരിപാടി ഇന്ത്യ-ജപ്പാൻ സൗഹൃദത്തിൽ പുതിയ അധ്യായം കുറിച്ചു. ‘എ ഡയലോഗ് വിത്ത് ദി ഫ്യൂച്ചർ’ എന്ന് പേരിട്ടിരുന്ന പ്രത്യേക പരിപാടിയിൽ ജപ്പാനിലെ യാമനാഷി പ്രവിശ്യയിൽ നിന്നുള്ള 13 വിദ്യാർത്ഥികളും അധ്യാപകരും ലഖ്‌നൗവിലെ സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു. ജാപ്പനീസ് ഭാഷയിലെ അഭിവാദ്യമായ “ഒഹായോ ഗൊസായ്മാസു” എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളെ സ്വാഗതം ചെയ്തത്. ഇത് കേവലം രണ്ട് രാജ്യങ്ങളിലെ കുട്ടികളുടെ കൂടിക്കാഴ്ചയല്ലെന്നും, മറിച്ച് രണ്ട് മഹത്തായ സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 75 വർഷം തികയുകയാണെന്നും ഈ യുവതലമുറ ഇരുരാജ്യങ്ങളുടെയും ഭാവി നയതന്ത്ര പ്രതിനിധികളായി വളരുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ഔദ്യോഗിക പ്രോട്ടോക്കോളുകൾ പൂർണ്ണമായും മാറ്റിവെച്ച ചടങ്ങിൽ പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷങ്ങളാണ് അരങ്ങേറിയത്. ജാപ്പനീസ് വിദ്യാർത്ഥികൾ തങ്ങളുടെ മാതൃഭാഷയിൽ മനോഹരമായ ഗാനം ആലപിച്ചപ്പോൾ, ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾ ശ്രീരാമ ഭക്തിഗാനത്തിലൂടെയും സാംസ്‌കാരിക പ്രകടനങ്ങളിലൂടെയും അവരെ സ്വീകരിച്ചു. അതോടൊപ്പം, സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജാപ്പനീസ് പരമ്പരാഗത കടലാസ് നിർമ്മാണ കലയായ ‘ഒറിഗാമി’യിലൂടെ നിർമ്മിച്ച സമ്മാനങ്ങൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യ സന്ദർശിച്ച അനുഭവം തങ്ങൾക്ക് തികച്ചും വ്യത്യസ്തവും ഹൃദ്യവുമാണെന്നും താജ്മഹൽ അടക്കമുള്ള അത്ഭുതങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജാപ്പനീസ് വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.
ചടങ്ങിന്റെ അവസാന നിമിഷങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം സെൽഫികൾ എടുക്കാനായി വിദേശ വിദ്യാർത്ഥികളും പ്രാദേശിക കുട്ടികളും തിരക്ക് കൂട്ടി. ഔദ്യോഗിക നിയന്ത്രണങ്ങളില്ലാതെ യോഗി ആദിത്യനാഥ് കുട്ടികൾക്കൊപ്പം പുഞ്ചിരിയോടെ സെൽഫികൾക്ക് ക്യാമറയ്ക്ക് മുന്നിൽ നിലയുറപ്പിച്ചത് ചടങ്ങിന് മാറ്റ് കൂട്ടി. “അരിഗാത്തോ ഗൊസായ്മാസു” (വളരെ നന്ദി) എന്ന് ജാപ്പനീസ് ഭാഷയിൽ പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങ് അവസാനിപ്പിച്ചപ്പോൾ കൈയടികളോടെയാണ് കുട്ടികൾ അത് സ്വീകരിച്ചത്. യാമനാഷി ഗവർണർ കോതാരോ നാഗസാക്കിയും പങ്കെടുത്ത ഈ സാംസ്‌കാരിക സംഗമം ഭാവിയിലെ ശക്തമായ ഇന്ത്യ-ജപ്പാൻ ബന്ധത്തിന് അടിത്തറ പാകിയാണ് അവസാനിച്ചത്.








