ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതയായ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വതന്ത്ര ഭാരതത്തിന്റെ ദേശീയ ബോധത്തെയും രക്തസാക്ഷികളുടെ ത്യാഗത്തെയും നിന്ദിക്കുന്ന സമീപനമാണ് കോൺഗ്രസ് നിരന്തരം സ്വീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. പാർട്ടി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഡൽഹി പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനി വിഷയം വീണ്ടും ശക്തമായി ഉന്നയിച്ചത്. ഭരണനിർവ്വഹണത്തിലും അധികാര രാഷ്ട്രീയത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് രാജ്യത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും യാതൊരു ബഹുമാനവുമില്ലെന്നും സ്മൃതി ഇറാനി സൂചിപ്പിച്ചു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ , കോൺഗ്രസും സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതൃത്വവും ഹിന്ദു ദൈവങ്ങളോടും ദേവതകളോടും തങ്ങൾക്ക് പ്രശ്‌നമുണ്ടെന്ന് തുറന്നു സമ്മതിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു. അതേസമയം, ബിജെപിയുടെയും സ്മൃതി ഇറാനിയുടെയും ആരോപണങ്ങളെ കോൺഗ്രസ് വക്താക്കൾ ശക്തമായി നിഷേധിച്ചു. മുതിർന്ന നേതാവും പാർട്ടി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ ദീർഘനേരം എഴുന്നേറ്റു നിൽക്കുന്നതിലെ ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ച് ഇരിപ്പിടം സജ്ജീകരിക്കാൻ മാത്രമാണ് സോണിയ ഗാന്ധി സഹപ്രവർത്തകരോട് ആവശ്യപ്പെട്ടതെന്നും അല്ലാതെ വന്ദേമാതരം തടസ്സപ്പെടുത്തിയിട്ടില്ലെന്നും എഐസിസി വ്യക്തമാക്കി.








