ഉത്തർപ്രദേശിലെ ഹമീർപൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ സ്വന്തം കടയിലെ മധുരപലഹാരം കഴിക്കാൻ വിസമ്മതിച്ച് കൈകൂപ്പി നിന്ന കടയുടമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. ശുചിത്വക്കുറവും വ്യാജ ചേരുവകൾ ഉപയോഗിക്കുന്നുവെന്ന പരാതികളും ഉയർന്നതിനെ തുടർന്നാണ് അധികൃതരും പോലീസും ചേർന്ന് മിഠായിക്കടയിൽ പരിശോധനയ്ക്കെത്തിയത്.
പരിശോധനയ്ക്കിടെ കടയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന മധുരപലഹാരങ്ങളിൽ ഒന്ന് എടുത്ത് കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കടയുടമയ്ക്ക് കഴിക്കാനായി നീട്ടി. എന്നാൽ ഭയത്തോടെ കൈകൂപ്പി അത് കഴിക്കാൻ വിസമ്മതിച്ച ഉടമ, ഉദ്യോഗസ്ഥരോട് തന്നെ അത് കഴിച്ചോളൂ എന്ന് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പൊതുജനങ്ങൾക്ക് വിൽക്കാൻ വെച്ചിരിക്കുന്ന ഭക്ഷണം സ്വന്തമായി രുചിച്ചുനോക്കാൻ പോലും തയ്യാറാകാത്ത വ്യാപാരിയുടെ നടപടി ഉദ്യോഗസ്ഥരിലും നാട്ടുകാരിലും വലിയ ഞെട്ടലുണ്ടാക്കി. തുടർന്ന് കടയിലുണ്ടായിരുന്ന മധുരപലഹാരങ്ങളുടെ സാമ്പിളുകൾ പിടിച്ചെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബ് പരിശോധനയ്ക്കായി അയച്ചു.
ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത ജനരോഷമാണ് ഉയരുന്നത്. മായം ചേർത്ത് വിഷം വിളമ്പുന്ന ഇത്തരം വ്യാപാരികൾക്കെതിരെ വധശ്രമത്തിന് തുല്യമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും, റെയ്ഡുകളിൽ ഇത്തരം തന്ത്രങ്ങൾ തുടരണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.








