അംബാല: ഹരിയാനയിലെ അംബാല ബൽദേവ് നഗർ പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ നിർമ്മിത മൊബൈൽ ഫോണാണെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വെളിപ്പെടുത്തൽ. സ്ഫോടകവസ്തു (ഐഇഡി) പ്രവർത്തിപ്പിക്കുന്നതിനായി കുപ്രസിദ്ധ കുറ്റവാളികളും ഭീകരരും പാകിസ്ഥാനിൽ നിർമ്മിച്ച് വിതരണം ചെയ്ത നോക്കിയ ഫോണാണ് ഉപയോഗിച്ചതെന്ന് പഞ്ചകുളയിലെ പ്രത്യേക കോടതിയിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഭീകരസംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ആർമിക്ക് (കെഎൽഎ) പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കേസിലെ പ്രധാന സൂത്രധാരനായ, നിലവിൽ ബ്രസീലിൽ നിന്ന് പ്രവർത്തിക്കുന്ന പാക് ഭീകരൻ ഷെഹ്സാദ് ഭാട്ടി ഉൾപ്പെടെ 8 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. അംബാലയിലെ പോലീസ് സ്റ്റേഷൻ പാർക്കിംഗിൽ സ്ഫോടനം നടത്തുന്നതിനായി ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, സിഗ്നൽ തുടങ്ങിയ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് ഭാട്ടി ഇന്ത്യയിലുള്ള യുവാക്കളെ ഏകോപിപ്പിച്ചത്.
ഡ്രോൺ മാർഗ്ഗം പാകിസ്ഥാനിലേക്ക് കടത്തിയ സിം കാർഡുകൾ വഴി, പാകിസ്ഥാനിൽ നിർമ്മിച്ച മറ്റ് സാംസങ്, നോക്കിയ ഫോണുകൾ ഉപയോഗിച്ചാണ് അംബാലയിലെ പ്രതികൾക്ക് ഐഇഡി നിർമ്മാണത്തിലും അത് പ്രവർത്തിപ്പിക്കുന്നതിലും പരിശീലനം നൽകിയത്. സ്ഫോടനത്തിന് തൊട്ടുമുമ്പ് പ്രതികൾ പാകിസ്ഥാനിലേക്ക് അയച്ച സന്ദേശമാണ് സ്ഫോടനം സാധ്യമാക്കിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പ് നടന്ന സ്ഫോടനത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ നിറച്ച മാരുതി 800 കാറാണ് ഭീകരർ ഉപയോഗിച്ചിരുന്നത്.











