സംസ്ഥാനത്തെ ജില്ലകൾ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്ന ശക്തമായ ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. മലപ്പുറം ജില്ല വലിയ വിവേചനമാണ് നേരിടുന്നതെന്നും ജനസംഖ്യാ കണക്കുകൾ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലകളാക്കി മാറ്റേണ്ട സ്ഥിതിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി.
ജനസംഖ്യ കൂടിയ മലപ്പുറത്തിനും ജനസംഖ്യ കുറഞ്ഞ പത്തനംതിട്ടയ്ക്കും ഒരേ തരത്തിലുള്ള ഭരണസൗകര്യങ്ങളും വിഹിതവുമാണ് നിലവിൽ ലഭിക്കുന്നതെന്നും, മലപ്പുറം മാത്രമല്ല ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളും വിഭജിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഇതിനായി അതിർത്തി പുനർനിർണയിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് പുതിയ ജില്ലകൾക്കായുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്.
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നത് പഠിക്കാൻ സമിതിയുണ്ടാകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് മൂവാറ്റുപുഴയിൽ വെച്ച് അതിർത്തി നിർണയ കമ്മീഷനെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം വിഭജിച്ച് നെയ്യാറ്റിൻകര, എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ, മലപ്പുറം വിഭജിച്ച് തിരൂർ എന്നിങ്ങനെ മൂന്ന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യങ്ങൾക്ക് ഇതോടെ പ്രതീക്ഷയേറിയിരിക്കുകയാണ്.








