സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ, അപകടകാരികളായ നായ്ക്കളുടെ ദയാവധം (യൂത്തനേഷ്യ) സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളോടെ സർക്കാർ വിശദമായ മാർഗരേഖ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തയ്യാറാക്കിയ മാർഗരേഖ പ്രകാരം പ്രധാനമായും നാല് വിഭാഗങ്ങളിൽപ്പെടുന്ന തെരുവുനായ്ക്കളെയാണ് ദയാവധത്തിന് വിധേയമാക്കുക. നിരന്തരമായ തെരുവുനായ ആക്രമണങ്ങളും പേവിഷബാധ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി മാർഗനിർദേശങ്ങൾ കൂടി ഉൾക്കൊണ്ട് സർക്കാർ നിർണായക നടപടിയിലേക്ക് കടന്നത്.
ചികിത്സിച്ചിട്ടും ഭേദമാകാത്ത മാരക രോഗങ്ങൾ ബാധിച്ചവ, വാഹനാപകടങ്ങളിലോ മറ്റ് സാഹചര്യങ്ങളിലോ ഗുരുതരമായി പരിക്കേറ്റവ, പേവിഷബാധ ലക്ഷണങ്ങൾ പ്രകടമാക്കുന്നവ, മനുഷ്യർക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ അക്രമകാരികളായവ എന്നീ നാല് വിഭാഗങ്ങളിൽപ്പെടുന്ന തെരുവുനായ്ക്കളെയാണ് ദയാവധത്തിന് പരിഗണിക്കുക. ഇതിന്റെ പൂർണ്ണ മേൽനോട്ടവും നിർവ്വഹണ ചുമതലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ രൂപീകരിക്കുന്ന പ്രത്യേക ‘സ്ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി’ക്കായിരിക്കും (SDMC). ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഓരോ നായയെയും ദയാവധത്തിന് തിരഞ്ഞെടുക്കാവൂ എന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
രജിസ്റ്റർ ചെയ്ത അംഗീകൃത വെറ്ററിനറി സർജന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ വേദനാരഹിതമായ പ്രത്യേക മരുന്ന് കുത്തിവെച്ചു മാത്രമായിരിക്കും ദയാവധം നടപ്പാക്കുക. യാതൊരു കാരണവശാലും മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിലോ പരസ്യമായോ ദയാവധം ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നുണ്ട്. ദയാവധത്തിനായി തെരുവിൽ നിന്ന് പിടികൂടുന്ന നായ്ക്കളെ നിരീക്ഷണത്തിനായി മൂന്ന് ദിവസം തദ്ദേശ സ്ഥാപനങ്ങളുടെ ഷെൽട്ടറുകളിൽ പാർപ്പിക്കണം. ഈ കാലയളവിൽ മൃഗസ്നേഹികൾക്കോ അംഗീകൃത സന്നദ്ധ സംഘടനകൾക്കോ ഇവയെ ഏറ്റെടുക്കാനും സംരക്ഷിക്കാനും മുൻഗണന നൽകും. നിശ്ചിത സമയത്തിനകം ആരും ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രമേ ദയാവധ നടപടികളിലേക്ക് കടക്കൂ.
ഉത്തരവ് കൃത്യമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് പൂർണ്ണ നിയമപരിരക്ഷ ഉറപ്പുനൽകുന്നുണ്ടെങ്കിലും, വ്യക്തിവൈരാഗ്യം, അധികാര ദുർവിനിയോഗം, ചട്ടവിരുദ്ധമായ നടപടികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കും. ഷെൽട്ടർ സൗകര്യങ്ങൾ ഒരുക്കുന്നതും ജീവനക്കാരെ നിയോഗിക്കുന്നതും മരുന്നുകൾ വാങ്ങുന്നതുമുൾപ്പെടെ ദയാവധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഴുവൻ സാമ്പത്തിക ചെലവുകളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ വഹിക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.












