പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള കടുത്ത തർക്കം സിപിഎം-സിപിഐ ബന്ധത്തിൽ കടുത്ത അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള സിപിഐയുടെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ, ശക്തമായ മറുപടിയുമായി മുതിർന്ന സിപിഎം നേതാക്കൾ തന്നെ രംഗത്തുവന്നു. ഏതൊരു നിയമസഭാ മണ്ഡലത്തിലും ചുരുങ്ങിയ വോട്ട് വിഹിതം പോലും ഒറ്റയ്ക്ക് നേടാൻ ശേഷിയില്ലാത്ത പാർട്ടിയാണ് സിപിഐയെന്നും, സമ്മർദ്ദ തന്ത്രങ്ങളിലൂടെ ഇല്ലാത്ത പ്രാധാന്യവും അനർഹമായ പദവികളും നേടിയെടുക്കാനാണ് അവർ എന്നും ശ്രമിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ തുറന്നടിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കിയതാണ് തുടർന്നുള്ള നിയമസഭാ തോൽവിക്ക് ആക്കം കൂട്ടിയതെന്ന് മോഹനൻ കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി കോൺഗ്രസിനൊപ്പം ചേർന്ന ചരിത്രവും സിപിഐക്കുണ്ടെന്ന് മുതിർന്ന നേതാവ് വി. ശിവൻകുട്ടി ഓർമ്മിപ്പിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് പിണറായി വിജയൻ സ്വീകരിച്ച നിലപാടാണ് പൂർണ്ണമായും ശരിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദവിയിലേക്ക് സിപിഎം നേതാവ് തന്നെയെത്തുമെന്നും അതിന് ഒരു കത്തിന്റെ മാത്രം താമസമെയൊള്ളൂവെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതാണ് സിപിഐയെ പ്രകോപിപ്പിച്ചത്. എല്ലാം താനാണെന്ന ഏകാധിപത്യ മനോഭാവമാണ് പിണറായിക്കെന്ന രൂക്ഷമായ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം വന്നതോടെയാണ് ഈ തർക്കം കൂടുതൽ രൂക്ഷമായത്.








