ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരിൽ ഉണ്ടാക്കുന്ന ആസക്തിയും മാനസികാരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി നിലവിലുണ്ടായിരുന്ന നിയമനടപടികൾ ഒത്തുതീർപ്പാക്കാൻ സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റ തയ്യാറെടുക്കുന്നു. 17 ബില്യൺ ഡോളർ പിഴ തുകയായി നൽകാനും കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും മെറ്റ ധാരണയിലെത്തിയതായി അമേരിക്കൻ അറ്റോർണി ജനറൽ വ്യക്തമാക്കി.
പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളെ കൂടുതൽ സമയം തളച്ചിടുന്ന തരത്തിൽ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തത് കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിച്ചെന്നാരോപിച്ച് അമേരിക്കയിലെ നാൽപ്പത്തിയേഴോളം സംസ്ഥാനങ്ങളാണ് നിയമപോരാട്ടം നടത്തിയത്. ഈ ധാരണ പ്രാബല്യത്തിൽ വരുന്നതോടെ കൗമാരക്കാരുടെ പ്രതിദിന സോഷ്യൽ മീഡിയ ഉപയോഗത്തിന് കൃത്യമായ സമയപരിധിയും ഇടവേളകളും ഏർപ്പെടുത്തേണ്ടി വരും. പഠന സമയങ്ങളിൽ പുഷ് നോട്ടിഫിക്കേഷനുകൾ തടയുന്നതിനൊപ്പം വയസ്സ് സ്ഥിരീകരിക്കുന്നതിനായി കർശനമായ പരിശോധനാ സംവിധാനങ്ങൾ നിർബന്ധമാക്കും.
ഇതോടൊപ്പം സൈബർ ഭീഷണികൾ, മോശം ഭക്ഷണശീലങ്ങൾ, സ്വയം അപകടപ്പെടുത്തൽ എന്നിവയിലേക്ക് നയിക്കുന്ന ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ലൈക്കുകളുടെ എണ്ണം കാണിക്കുന്ന സംവിധാനം പരിമിതപ്പെടുത്താനും രക്ഷിതാക്കൾക്ക് കൂടുതൽ സുരക്ഷാ അധികാരങ്ങൾ നൽകാനും നീക്കമുണ്ട്. കമ്പനിയുടെ വൻ പ്രതിവർഷ വരുമാനവുമായി തതമ്യപ്പെടുത്തുമ്പോൾ ഈ ഒത്തുതീർപ്പ് തുക കുറവാണെന്നും, മുൻപ് കമ്പനി വരുത്തിയ വീഴ്ചകൾക്ക് ഈ മാറ്റങ്ങൾ പൂർണ്ണ പരിഹാരമാകില്ലെന്നും വിമർശനമുയരുന്നുണ്ടെങ്കിലും, കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷയിൽ കൂടുതൽ വ്യക്തത കൊണ്ടുവരാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








