കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (എസ്.സി.ഒ) ഔദ്യോഗിക ഫോട്ടോ സെഷനിൽ ലോകനേതാക്കൾ ഒത്തുചേർന്നു. ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പരസ്പരം ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു.
ഫോട്ടോ സെഷന് ശേഷം വേദിയിൽ നിന്ന് മടങ്ങാൻ ഒരുങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കൈപിടിച്ചു നിർത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സംസാരിക്കാൻ ശ്രമിച്ചതും ശ്രദ്ധേയമായി. ഫോട്ടോ സെഷന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് പുടിനും തമ്മിലും കൂടിക്കാഴ്ച നടന്നു.
യുക്രൈൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശം കഴിഞ്ഞ ദിവസം പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി മോദി ആവർത്തിച്ചിരുന്നു. യുദ്ധത്തിന്റെ ഓരോ ദിനവും മനുഷ്യരാശിയെ പിന്നോട്ടടിക്കുകയാണെന്നും സമാധാനത്തിലേക്കുള്ള ഓരോ ചുവടും പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, അനന്തമായ യുദ്ധങ്ങളിൽ നിന്ന് യുദ്ധങ്ങളുടെ അന്ത്യത്തിലേക്ക് നീങ്ങേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊർജ്ജം, വളം തുടങ്ങിയ മേഖലകളിലെ സഹകരണവും നേതാക്കൾ വിലയിരുത്തി. ബിഷ്‌കെക്കിൽ നടന്ന നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പുടിന്റെ ഔദ്യോഗിക കാറിലായിരുന്നു പ്രധാനമന്ത്രി എത്തിയത്. ഉച്ചകോടിക്കിടെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും പ്രധാനമന്ത്രി സൗഹൃദം പങ്കുവെച്ചു.









