മുംബൈ : മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് വോട്ടർ പട്ടികയിൽ നിന്നും 2.06 കോടിയലധികം വോട്ടർമാർ പുറത്തായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികൾക്ക് മുൻപ് സംസ്ഥാനത്ത് ആകെ 9.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ കരട് പട്ടികയിലുള്ളത് 7.71 കോടി വോട്ടർമാർ മാത്രമാണ്. അതായത് മുൻപുണ്ടായിരുന്ന ആകെ വോട്ടർമാരുടെ 21.14 ശതമാനം ആളുകളാണ് നിലവിലെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പൂനെ, ഠാണെ, മുംബൈ സബർബൻ തുടങ്ങിയ വലിയ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പേരുകൾ ഒഴിവാക്കപ്പെട്ടത്.
രേഖപ്പെടുത്തിയിട്ടുള്ള വിലാസത്തിൽ ആളുകളെ കണ്ടെത്താൻ സാധിക്കാത്തതാണ് വോട്ടർമാരെ ഒഴിവാക്കാൻ ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന്. സർവേയുടെ ഭാഗമായി വോട്ടർമാർ നൽകേണ്ട വിവരശേഖരണ ഫോമുകൾ (ന്യൂമറേഷൻ ഫോമുകൾ) വലിയ അളവിൽ തിരികെ ലഭിക്കാതെ ആയിട്ടുണ്ട്. താമസസ്ഥലം സ്ഥിരമായി മാറിയവർ, മരണപ്പെട്ടവർ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ (ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ) എന്നിവരും കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കൂടാതെ ചിലർ ഫോമുകൾ പൂരിപ്പിച്ചു നൽകാൻ വിസമ്മതിച്ചതും പേര് ഒഴിവാക്കപ്പെടാൻ കാരണമായിട്ടുണ്ട്.
എന്നാൽ കരട് പട്ടികയിൽ നിന്ന് പുറത്തായ അർഹരായ വോട്ടർമാർക്ക് തിരുത്തലുകൾ വരുത്താൻ ഒക്ടോബർ വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പേര് വീണ്ടും ഉൾപ്പെടുത്തുന്നതിനായി വോട്ടർമാർക്ക് ഫോം 6 ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷം എല്ലാ തിരുത്തലുകളും പൂർത്തിയാക്കി വരും മാസങ്ങളിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









