കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട വിശദ പദ്ധതിരേഖ (ഡി.പി.ആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് കൈമാറി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്ന വിധത്തിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്.
ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലി വരെയുള്ള 18 കിലോമീറ്റർ ദൂരത്തിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും ഉണ്ടായിരിക്കുക. പദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ച് സാമ്പത്തിക അനുമതി നേടിയെടുക്കുകയാണ് അടുത്ത ഘട്ടം.
നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള 27 കിലോമീറ്റർ പാതയിലാണ് സർവീസ് നടക്കുന്നത്. കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമ്മാണം അടുത്ത വർഷം ഓഗസ്റ്റോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടം യാഥാർത്ഥ്യമാകുന്നതോടെ തൃപ്പൂണിത്തുറയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ട് വിമാനത്താവളത്തിൽ എത്താനാകും.
ഒപ്പം അങ്കമാലിയിൽ നിന്ന് ദിനംപ്രതി കൊച്ചി നഗരത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും ഇത് വലിയ ആശ്വാസമാകും. ഇതിനുപുറമെ തൃപ്പൂണിത്തുറയിൽനിന്ന് ഇരുമ്പനം വഴി കാക്കനാട്ടേക്ക് സർക്കുലർ പാതയായി നാലാംഘട്ടം നടപ്പിലാക്കണമെന്ന ആവശ്യവും സജീവമാണ്.








