ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ മുൻ നായകൻ എം.എസ്. ധോണി തന്നോട് സംസാരിച്ച മനസ്സ് തുറക്കുന്ന വാക്കുകൾ വെളിപ്പെടുത്തി മുൻ സിഎസ്‌കെ വിക്കറ്റ് കീപ്പർ ബാറ്റർ നാരായൺ ജഗദീശൻ. 2018 മുതൽ 2022 വരെ അഞ്ച് വർഷം ചെന്നൈ ടീമിന്റെ ഭാഗമായിരുന്നെങ്കിലും വെറും ഏഴ് മത്സരങ്ങളിൽ മാത്രമാണ് ജഗദീശന് കളിക്കാൻ അവസരം ലഭിച്ചത്. പിന്നീട് ടീം ഒഴിവാക്കിയ താരത്തെ 2023-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
കൊൽക്കത്തയ്ക്കായി കളിച്ച ആ സീസണിൽ ചെന്നൈയുമായുള്ള മത്സരത്തിന് ശേഷം ധോണി തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് വിളിപ്പിച്ചു കൊണ്ടുപോയി ഏകദേശം 25 മിനിറ്റോളം സംസാരിച്ചുവെന്ന് ജഗദീശൻ അനുസ്മരിച്ചു. ലേലത്തിൽ ആരും എടുത്തില്ലായിരുന്നുവെങ്കിൽ നിന്നെ ചെന്നൈയിലേക്ക് തന്നെ തിരിച്ചെടുക്കുമായിരുന്നുവെന്നാണ് ധോണി അന്ന് പറഞ്ഞതെന്ന് താരം വെളിപ്പെടുത്തി.
ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും മറ്റെവിടെയെങ്കിലും അവസരം കിട്ടട്ടെ എന്നതായിരുന്നു ലക്ഷ്യമെന്നും ധോണി വിശദീകരിച്ചതായി ജഗദീശൻ പറഞ്ഞു. എം.എസ്. ധോണിയെപ്പോലൊരു ഇതിഹാസ താരം സമയം കണ്ടെത്തി കാര്യങ്ങൾ നേരിട്ട് പറഞ്ഞു തന്നത് ഏറെ ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചെന്നൈ ടീമിൽ കൂടുതൽ മത്സരങ്ങളിൽ പിന്തുണ ലഭിച്ചിരുന്നെങ്കിൽ തന്റെ ഐപിഎൽ കരിയർ മറ്റൊന്നാകുമായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു. അ
അരങ്ങേറ്റ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അടുത്ത കളിയിൽ പുറത്തിരുത്തപ്പെടുകയും പിന്നീട് ടീമിൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്തതിൽ നിരാശയുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഐപിഎല്ലിൽ ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്നായി 18 ശരാശരിയിൽ 110.20 സ്ട്രൈക്ക് റേറ്റോടെയാണ് താരം ബാറ്റ് വീശിയത്.












