മലപ്പുറം: ‘ജിന്ന് മന്ത്രിച്ചൂതിയ പഴം’ കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിപ്പൂട്ടിച്ച് ഓടിച്ചു. മലപ്പുറം തിരുനാവായ കൊടക്കലിൽ ‘ജിന്ന് മഹർ’ എന്ന പേരിൽ മജ്‌ലിസ് നടത്തിവന്നിരുന്ന അബു അലവി എന്നയാളുടെ തട്ടിപ്പ് കേന്ദ്രമാണ് പ്രകോപിതരായ നാട്ടുകാർ അടച്ചുപൂട്ടിച്ചത്. കേവലം ഒരു ഏത്തപ്പഴത്തിന് 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇവിടെ ആത്മീയ ചൂഷണം അരങ്ങേറിയത്.
വേദിയിൽ മുറിച്ച് മൂടിപ്പുതച്ചിരിക്കുന്ന ‘ജിന്ന്’ പഴത്തിൽ മന്ത്രിച്ചു ഊതുകയും, തുടർന്ന് ഇത് ഭക്തർക്കായി ലേലം വിളിക്കുകയുമായിരുന്നു തട്ടിപ്പുകാരുടെ രീതി. ആയിരം രൂപയിൽ ആരംഭിച്ച ലേലം വിളിക്കൊടുവിൽ 2500 രൂപയ്ക്കാണ് ഒരു യുവാവ് സ്വന്തമാക്കിയത്. പഴത്തിന്റെ തൊലി പൊളിച്ചപ്പോൾ ഉള്ളിലെ പഴം തിന്നാൻ പാകത്തിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു. തൊലി പൊളിക്കാതെ ഉള്ളിലെ പഴം ജിന്ന് കഴിക്കാനായി വെട്ടി മുറിച്ചു നൽകിയതാണെന്നായിരുന്നു ലേലം വിളിച്ചയാളുടെ അവകാശവാദം. എന്നാൽ, തയ്യൽ സൂചി പഴത്തിനുള്ളിലേക്ക് കടത്തി ചലിപ്പിച്ച് ഉള്ളിലെ പഴം കഷ്ണങ്ങളാക്കുന്ന തന്ത്രമാണ് ഇതെന്ന രഹസ്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ തട്ടിപ്പ് വെളിച്ചത്തായി.
രോഗമുക്തിയും അത്ഭുത സിദ്ധികളും വാഗ്ദാനം ചെയ്ത് കാസർകോട്, കണ്ണൂർ, എറണാകുളം, പത്തനംതിട്ട തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നും ആളുകളെ എത്തിച്ചായിരുന്നു ഇവിടെ മജ്‌ലിസ് നടത്തിയിരുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് സാധാരണക്കാരിൽ നിന്ന് സംഘം തട്ടിയെടുത്തത്. തട്ടിപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും കടുത്ത അമർഷം ഉയരുകയും ചെയ്തതോടെയാണ് പ്രദേശവാസികൾ ഒന്നടങ്കം സംഘടിച്ച് കേന്ദ്രത്തിലേക്ക് പ്രതിഷേധവുമായെത്തി പ്രവർത്തനം പൂർണ്ണമായും നിർത്തിവെപ്പിച്ചത്. മുൻപും വിവിധയിടങ്ങളിൽ സമാനമായ വ്യാജ ചികിത്സാകേന്ദ്രങ്ങൾ നടത്തി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഓടിപ്പോന്നയാളാണ് അബു അലവിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ തട്ടിപ്പുസംഘത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.









