വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 26 വയസ്സുകാരന്റെ വയറിനുള്ളിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകളും കണ്ടെത്തി. ന്യൂഡൽഹി രാജൗരി ഗാർഡനിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് സംഭവം. വിശദ പരിശോധനകൾക്ക് ശേഷം ‘പെർസിസ്റ്റന്റ് മുലേറിയൻ ഡക്ട് സിൻഡ്രോം’ (Persistent Mullerian Duct Syndrome– PMDS) എന്ന അപൂർവ ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബീജത്തിൽ ബീജകോശങ്ങളുടെ അഭാവം (azoospermia), ഒപ്പം രണ്ട് വൃഷണങ്ങളും താഴേക്ക് ഇറങ്ങാത്ത അവസ്ഥ (undescended testes) എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ പരിശോധനകൾ നടത്തിയത്. തുടർന്ന് നടത്തിയ എം.ആർ.ഐ സ്കാനിംഗിലും ജനിതക പരിശോധനയിലുമാണ് വയറിനുള്ളിൽ പൂർണ്ണ വളർച്ചയെത്താത്ത ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബിന് സമാനമായ ഘടനകളും സ്ഥിരീകരിച്ചത്.
ആൺഭ്രൂണം വളരുമ്പോൾ സ്ത്രീ ജനനേന്ദ്രിയങ്ങളായി മാറേണ്ട മുള്ളേറിയൻ നാളികൾ സ്വാഭാവികമായി നശിച്ചുപോകേണ്ടതാണെങ്കിലും ഈ അപൂർവാവസ്ഥയിൽ അവ ശരീരത്തിനുള്ളിൽ ശേഷിക്കുകയായിരുന്നു. ലോകത്ത് ഇതുവരെ 300-ൽ താഴെ ആളുകളിൽ മാത്രമാണ് ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാധാരണയായി കുട്ടിക്കാലത്ത് തന്നെ ഇത് കണ്ടെത്താറുണ്ടെങ്കിലും മുതിർന്ന ശേഷം വന്ധ്യതാ പരിശോധനയിൽ കണ്ടെത്തുന്നത് വളരെ അപൂർവമാണ്.
ലഭിച്ച വിവരങ്ങൾ അനുസരിച്ച് സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ഈ അവയവ ഭാഗങ്ങൾ നീക്കം ചെയ്തു. അബ്ഡോമനുള്ളിൽ തന്നെ കിടന്ന വൃഷണങ്ങളിൽ ഒന്നിൽ കാൻസറാകാൻ സാധ്യതയുള്ള മാറ്റങ്ങൾ കണ്ടെത്തിയിരുന്നതിനാൽ, കൃത്യസമയത്ത് ചെയ്ത ശസ്ത്രക്രിയ വലിയൊരു അപകടത്തിൽ നിന്നാണ് യുവാവിനെ രക്ഷിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.








