ഇന്ത്യയും യുണൈറ്റഡ് കിങ്ഡവും തമ്മിലുള്ള പ്രതിരോധ സഹകരണ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മൂന്ന് ഇന്ത്യൻ വ്യോമസേനയിലെ ക്വാളിഫൈഡ് ഫ്ലയിങ് ഇൻസ്ട്രക്ടർമാർ യുകെയിലെ വെൽസിലുള്ള റോയൽ എയർഫോഴ്സ് വാലിയിൽ ചുമതലയേറ്റു. ബ്രിട്ടീഷ് ഫാസ്റ്റ് ജെറ്റ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ ഇൻസ്ട്രക്ടർമാർ യുകെയിൽ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വ്യോമസേനയിലെ ക്വാളിഫൈഡ് ഫ്ലയിങ് ഇൻസ്ട്രക്ടർമാരെ യുകെയിലേക്ക് ഔദ്യോഗികമായി വിന്യേകിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രൊഫഷണൽ മികവും പരസ്പര സഹകരണവും ദൃഢമാക്കുന്നതിലെ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ് ഈ ചരിത്രപരമായ നേട്ടമെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് യുകെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ നിക്കോളാസ് പവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശിക സുരക്ഷാ വിഷയങ്ങളും നിലവിലെ പ്രതിരോധ സഹകരണങ്ങളും ഇരുവരും അവലോകനം ചെയ്യുകയുണ്ടായി. കൂടാതെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പവലുമായി ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള പരിശീലനവും സംയുക്ത പ്രതിരോധ കൈമാറ്റങ്ങളും വ്യാപിപ്പിക്കാൻ ധാരണയായത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി റോയൽ നേവിയുടെ കൊങ്കൺ അഭ്യാസങ്ങളും യുകെയുടെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ തുറമുഖ സന്ദർശനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ത്യൻ വ്യോമസേനയുടെ ഇൻസ്ട്രക്ടർമാരെ യുകെ വ്യോമസേനയുടെ പരിശീലന പരിപാടികളിൽ ഉൾപ്പെടുത്താനുള്ള സുപ്രധാന കരാർ യാഥാർത്ഥ്യമായത്.








