ബ്രിക്സ് അംഗരാജ്യങ്ങൾക്കും പങ്കാളി രാജ്യങ്ങൾക്കും ഇടയിൽ കൂടുതൽ ആഴത്തിലുള്ളതും തുല്യവുമായ വ്യാപാരം ഉറപ്പാക്കണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. പുതിയ വിപണികൾ തുറക്കാനും, വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും, അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കാൻ റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കാനും അദ്ദേഹം ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള വ്യാപാരത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗം കൈകാര്യം ചെയ്യുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് സാമ്പത്തിക സഹകരണം കൂടുതൽ വ്യാപിപ്പിക്കാൻ വലിയ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിതരണ ശൃംഖലകൾ ഇരുവശത്തുനിന്നും പ്രവർത്തിക്കുമ്പോൾ മാത്രമേ അവ കൂടുതൽ കരുത്തുറ്റതാകൂ എന്ന് ചൂണ്ടിക്കാണിച്ച ഗോയൽ, അസംസ്‌കൃത വസ്തുക്കളും നിർണായക ധാതുക്കളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കായി ബ്രിക്സ് രാജ്യങ്ങൾ പരസ്പരം വിപണികൾ തുറന്നു നൽകണമെന്നും ആവശ്യപ്പെട്ടു. 2003-ൽ 84 ബില്യൺ ഡോളറായിരുന്ന ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2024 ആയപ്പോഴേക്കും ഏകദേശം 1.2 ട്രില്യൺ ഡോളറായി വളർന്നതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയിലും, ലോകത്തിന്റെ ഫാർമസി എന്ന നിലയിലും ഇന്ത്യ ബ്രിക്സ് വ്യാപാരത്തിൽ ശക്തമായ സാന്നിധ്യമാണെന്ന് പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
ചരക്ക് നീക്കം വേഗത്തിലാക്കാനും റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കാനും അംഗരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, തീരുവകളേക്കാൾ ഉയർന്ന കയറ്റുമതിച്ചെലവാണ് നോൺ-ടാരിഫ് നടപടികൾ രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് എന്നും ചൂണ്ടിക്കാണിച്ചു. കൃഷി, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽസ്, സേവനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ, കർഷകർക്കായി സംയുക്തമായി സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങളിലെ അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കൂടാതെ, സേവന വിപണികൾ പരസ്പരം തുറന്നു നൽകാനും, പ്രൊഫഷണലുകളുടെ അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡിജിറ്റൽ പേയ്മെന്റുകളുടെ ഭാഗമായി ഇന്ത്യയുടെ യുപിഐ സംവിധാനം പ്രതിവർഷം 250 ബില്യണിലധികം ഇടപാടുകൾ നടത്തുന്നതായി ഗോയൽ ചൂണ്ടിക്കാണിച്ചു. 11 രാജ്യങ്ങളിൽ യുപിഐ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും, ബ്രിക്സ് അംഗങ്ങളും പങ്കാളികളും തങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിച്ച് പ്രാദേശിക കറൻസികളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ അംഗീകൃത സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികം വരുന്നവയിൽ സ്ത്രീകളുടെ പങ്കാളിത്തമുണ്ടെന്നും, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നൽകിയ ചെറിയ വായ്പകളിൽ മൂന്നിൽ രണ്ടും വനിതാ സംരംഭകർക്കാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് സഹകരണത്തിന്റെ 20 വർഷം പൂർത്തിയായ ഈ വേളയിൽ ഇന്ത്യയുടെ അധ്യക്ഷത പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. വിതരണ ശൃംഖല ബന്ധം, വ്യാപാര സുഗമമാക്കൽ, സേവനങ്ങൾ, കൃഷി, ഡിജിറ്റൽ ഡെലിവറി, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങൾ എന്നിവയ്ക്ക് അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകി. ബ്രിക്സ് കണക്ട്, ബി2ബി പങ്കാളിത്തം, വാർഷിക ബ്രിക്സ് വ്യാപാര നിക്ഷേപ എക്സ്പോ എന്നിവയിലൂടെ ആഗോള മൂല്യശൃംഖലകൾ ശക്തിപ്പെടുത്താമെന്നും, ലോകവ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) കേന്ദ്രീകരിച്ച് ബഹുമുഖ വ്യാപാര സമ്പ്രദായം നിലനിർത്തേണ്ടതുണ്ടെന്നും രാജേഷ് അഗർവാൾ അഭിപ്രായപ്പെട്ടു.
‘വിക്ഷിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിന് കീഴിലുള്ള ഇന്ത്യയുടെ വലിയ സാമ്പത്തിക അഭിലാഷങ്ങളുമായി ബ്രിക്സ് രാജ്യങ്ങളുമായുള്ള ഈ സഹകരണം ഏറെ അടുത്ത് നിൽക്കുന്നതാണെന്നും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും യോഗം വിലയിരുത്തി.








