ജമ്മു: ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരനും ലഷ്‌കർ ഇ ത്വയ്ബ (LeT) സ്ഥാപകനുമായ ഹാഫിസ് സയീദിനെതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിൽ ഭീകര സംഘടനകൾക്ക് ആയുധങ്ങളും ഫണ്ടും നിർദ്ദേശങ്ങളും നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വാറണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഹാഫിസ് സയീദിനെതിരെ പുറപ്പെടുവിക്കുന്ന രണ്ടാമത്തെ ജാമ്യമില്ലാ വാറണ്ടാണിത്.
സെപ്റ്റംബർ എട്ടിന് ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയാണ് ഹാഫിസ് സയീദിനെതിരെ വാറണ്ട് പുറപ്പെടുവിക്കാൻ അന്വേഷണ ഏജൻസിക്ക് അനുമതി നൽകിയത്. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (ബിഎൻഎസ്എസ്) സെക്ഷൻ 75 പ്രകാരം ഭീകരനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയാണ് നിലവിൽ പാകിസ്ഥാനിൽ കഴിയുന്ന സയീദ്. ഈ വർഷം ആദ്യം ശ്രീനഗറിന് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെ മുഹമ്മദ് നഖീബ് ഭട്ട് എന്നയാളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സർഗോധ സ്വദേശിയായ സയീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്.
ബാറ്റ്പോറ സ്വദേശിയായ ഭട്ടിൽ നിന്ന് ചൈനീസ് നിർമ്മിത ഗ്രനേഡും 15 വെടിയുണ്ടകളും സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), ആയുധ നിയമം, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകൾ ചുമത്തി സകൂറ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ ആദ്യം കേസെടുത്തത്. തുടർന്ന് എൻഐഎ ഏറ്റെടുത്ത അന്വേഷണത്തിൽ ജമ്മു കശ്മീരിൽ വേരുറപ്പിച്ച വലിയൊരു ഭീകര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ലഷ്കർ ഇ ത്വയ്ബയുമായും അതിന്റെ പോഷക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായും (ടിആർഎഫ്) ബന്ധമുള്ള നിരവധി ഭീകരരെയും രണ്ട് പാകിസ്ഥാൻ പൗരന്മാരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കശ്മീർ താഴ്‌വരയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഹാഫിസ് സയീദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് എൻഐഎ നിയമനടപടികൾ കൂടുതൽ കർശനമാക്കിയിരിക്കുന്നത്.












