ന്യൂഡൽഹി : ഡൽഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പതിനായിരം വിദ്യാർത്ഥികൾക്കായി സർക്കാർ ഉടമസ്ഥതയിൽ സുരക്ഷിതമായ പുതിയ ഹോസ്റ്റലുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിൽ പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ പേയിംഗ് ഗസ്റ്റ് കെട്ടിടം തകർന്നു വീണ് ഏഴ് പേർ മരണപ്പെട്ട വൻ ദുരന്തത്തിന് പിന്നാലെയാണ് ഈ നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഠനാവശ്യങ്ങൾക്കായി തലസ്ഥാനത്ത് എത്തുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
വളരെ തുച്ഛമായ ചെലവിൽ സുരക്ഷിതമായ താമസവും ഭക്ഷണവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പുതിയ നയരൂപീകരണ ചർച്ചകൾ ആരംഭിച്ചതായും ആവശ്യമായ ഭൂമി കണ്ടെത്തുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഡൽഹിയിലെ ഏത് കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻഗണനാ ക്രമത്തിൽ ഈ ഹോസ്റ്റൽ സൗകര്യം ഉപയോഗപ്പെടുത്താം. മക്കളെ ധൈര്യത്തോടെ പഠനത്തിനായി തലസ്ഥാനത്തേക്ക് അയക്കാൻ മാതാപിതാക്കൾക്ക് ഉറപ്പുനൽകുന്ന മികച്ച അന്തരീക്ഷമായിരിക്കും ഇവിടെ ഒരുക്കുക.
സത്യനികേതനിലെ കെട്ടിട അപകടത്തെത്തുടർന്ന് നഗരത്തിലെ സുരക്ഷിതമല്ലാത്ത എല്ലാ സ്വകാര്യ പിജി സ്ഥാപനങ്ങൾക്കുമെതിരെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ കടുത്ത നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ അടച്ചുപൂട്ടാനും നിർമ്മാണ മാനദണ്ഡങ്ങൾ ലംഘിച്ചവ പരിശോധിക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത്തരം പരിശോധനകൾ വ്യാപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.








