ഇന്ത്യയുടെ പുതിയ ഇടത്തരം യുദ്ധവിമാനമായ തേജസ് എം.കെ.2 ഉം ആധുനിക റഡാറുകളും സജ്ജീകരണങ്ങളുമുള്ള എഫ്-16വി യുദ്ധവിമാനവും തമ്മിലുള്ള സവിശേഷതകൾ ചർച്ചയാകുന്നു. കൂടുതൽ ഇന്ധനവും ആയുധങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളും ഉൾക്കൊള്ളാൻ സഹായിക്കുന്ന വലിയ എയർഫ്രെയിമാണ് തേജസ് എം.കെ.2-ന്റെ പ്രധാന പ്രത്യേകത. ഭാരം കുറഞ്ഞ തേജസ് എം.കെ.1, എം.കെ.1എ എന്നീ പതിപ്പുകളിൽ നിന്നുള്ള വലിയൊരു മുന്നേറ്റം കൂടിയാണിത്. പുതിയ തലമുറയിലുള്ള ഒരു മീഡിയം-വെയ്റ്റ് ഫൈറ്റർ ജെറ്റായാണ് തേജസ് എം.കെ.2 വികസിപ്പിച്ചെടുക്കുന്നത്.
അതേസമയം ദീർഘകാലത്തെ പ്രവർത്തന പരിചയവും തെളിഞ്ഞ ചരിത്രവുമുള്ള ഒരു യുദ്ധവിമാനത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് എഫ്-16വി. തദ്ദേശീയമായ സാങ്കേതികവിദ്യയും ഭാവിയിലെ വളർച്ചയും തേജസ് എം.കെ.2 ഇന്ത്യക്ക് വാഗ്ദാനം ചെയ്യുമ്പോൾ, എഫ്-16വി വലിയതോതിലുള്ള പ്രവർത്തന പരിചയത്തിന്റെയും ആയുധ സംയോജനത്തിന്റെയും നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പരമാവധി 17.5 ടൺ ടേക്ക്-ഓഫ് ഭാരവും ഏകദേശം 6.5 ടൺ പേലോഡും ലക്ഷ്യമിട്ടാണ് മീഡിയം-വെയ്റ്റ് ഫൈറ്ററായി തേജസ് എം.കെ.2 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാർബൺ-ഫൈബർ കോമ്പോസിറ്റ് നിർമ്മാണവും ക്ലോസ്-കപ്പിൾഡ് കനാർഡുകളും ഉൾപ്പെടുത്തി പുനർരൂപകൽപ്പന ചെയ്ത ഫ്യൂസലേഷനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ശക്തമായ എൻജിനും കൂടുതൽ പേലോഡും തദ്ദേശീയ ആയുധ-സെൻസർ ആവാസവ്യവസ്ഥയും ഉറപ്പാക്കുന്ന രീതിയിലാണ് തേജസ് എം.കെ.2 ഒരുക്കിയിരിക്കുന്നത്.








