വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 80 വർഷം പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയും കുറിച്ച് റഷ്യൻ ഹൗസ് ഡയറക്ടർ ഡോ. എലീന റെമിസോവ സംസാരിച്ചു. ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം അവർ വ്യക്തമാക്കിയത്. പടിഞ്ഞാറൻ നിയമങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത പുതിയ ആഗോള വളർച്ചാ വേദി ബ്രിക്സ് കൂട്ടായ്മ നിർമ്മിക്കണമെന്ന് പുടിൻ അഭിപ്രായപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ തന്നെ ജനങ്ങൾ തമ്മിലുള്ള ബന്ധവും സാംസ്കാരിക കൈമാറ്റങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഡോ. റെമിസോവ ചൂണ്ടിക്കാണിച്ചു.
വളരെ പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. സാമ്പത്തിക ബന്ധങ്ങൾക്ക് പുറമേ സാംസ്കാരിക ബന്ധങ്ങൾ, വിദ്യാഭ്യാസം, ശാസ്ത്രം, ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം എന്നിവയും ശക്തമാക്കേണ്ടതുണ്ട്. എൻ.ജി.ഒകളെയും പൊതു സംഘടനകളെയും ഒരുമിപ്പിച്ച് ജനങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുന്ന സിവിൽ ഫോറങ്ങളുടെ പ്രവർത്തനങ്ങളും സിവിലയൻ സഹകരണവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. റഷ്യയെ അടുത്തറിയാൻ താല്പര്യപ്പെടുന്ന ഇന്ത്യൻ യുവജനങ്ങൾക്കായി റഷ്യൻ ഹൗസ് പ്രത്യേക സൗജന്യ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. റഷ്യയിൽ ഇന്ത്യ ഒരു ഐതിഹാസിക രാജ്യമായാണ് അറിയപ്പെടുന്നതെന്നും, ഇന്ത്യയെ നേരിൽ കാണാൻ ധാരാളം റഷ്യൻ യുവജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭാരത് മണ്ഡപത്തിൽ നടന്ന ഇന്നോപ്രം (INNOPROM) പ്രദർശനത്തോട് അനുബന്ധിച്ച് റഷ്യൻ കമ്പനികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. ഉപരോധങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഇടയിലും റഷ്യയുമായി സഹകരിക്കാൻ ഇന്ത്യൻ കമ്പനികൾ വലിയ താല്പര്യമാണ് കാണിക്കുന്നത്. രൂപ-റൂബിൾ പണമിടപാട് സംവിധാനങ്ങൾ പോലുള്ള അനുകൂല സാഹചര്യങ്ങൾ നിലവിലുള്ളതിനാൽ ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് രംഗങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ സുഗമമായി മാറിയിട്ടുണ്ട്. റഷ്യൻ ബിസിനസുകാർ ഇന്ത്യയിൽ നിക്ഷേപം നടത്താൻ താല്പര്യപ്പെടുന്നതുപോലെ ഇന്ത്യൻ നിക്ഷേപകരെയും റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി അവർ വ്യക്തമാക്കി.
അടുത്ത വർഷം 80 വർഷത്തെ നയതന്ത്ര ബന്ധം ആഘോഷിക്കുന്ന വേളയിൽ, 1986-ലും 1987-ലും ഇന്ത്യയിലും യു.എസ്.എസറിലുമായി നടന്ന ചരിത്രപരമായ സാംസ്കാരിക ഉത്സവങ്ങളെ അവർ അനുസ്മരിച്ചു. സാംസ്കാരിക സംഘങ്ങളുടെയും സംഗീത ട്രൂപ്പുകളുടെയും കൈമാറ്റത്തിനായുള്ള അന്തർഗവൺമെന്റൽ കരാറുകളുടെ അടിസ്ഥാനത്തിൽ റഷ്യയിലെ വിവിധ പ്രദേശങ്ങളിലെ സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ റഷ്യയും വൈവിധ്യങ്ങൾക്കിടയിലെ ഐക്യത്തിൽ വിശ്വസിക്കുന്ന രാജ്യമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ബഹുധ്രുവ ലോകത്ത് ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും ഡോ. റെമിസോവ സംസാരിച്ചു. അയ്യായിരത്തോളം വർഷത്തെ ചരിത്രമുള്ള ഒരു നാഗരിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് വലിയ മാതൃകയാണെന്നും, ചരിത്രപരമായ പൈതൃകം ഇത്രത്തോളം മികച്ച രീതിയിൽ സംരക്ഷിക്കുന്നത് അത്ഭുതകരമാണെന്നും അവർ പ്രശംസിച്ചു. സമകാലിക ഇന്ത്യൻ കലാകാരന്മാർ തങ്ങളുടെ പൈതൃകത്തിൽ ഉറപ്പിച്ചുനിന്ന് പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനെയും അവർ അഭിനന്ദിച്ചു.








