ആഗോളതലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും നേതൃപാടവത്തെയും പ്രശംസിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ആഗോള രംഗത്തെ വമ്പന്മാരാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ക്വാഡ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ, ഓസ്ട്രേലിയ ആ കൂട്ടായ്മയിലെ അംഗമല്ലെങ്കിലും ഇന്ത്യയുടെയും മറ്റ് അംഗരാജ്യങ്ങളുടെയും പങ്ക് ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ചില നയതന്ത്ര ഉദ്യോഗസ്ഥരുണ്ടെന്നും പ്രധാനമന്ത്രി മോദിയും ഡോ. ജയ്ശങ്കറും ആഗോള വേദിയിലെ യഥാർത്ഥ ഭീമന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയിലൂടെയും ഉഭയകക്ഷി ബന്ധത്തിലൂടെയുമാണ് ഓസ്ട്രേലിയ ഇന്ത്യയുമായി പ്രധാനമായും സഹകരിക്കുന്നതെന്ന് ഫിലിപ്പ് ഗ്രീൻ ചൂണ്ടിക്കാണിച്ചു. ഏതാനും മാസം മുമ്പ് ഇന്ത്യയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വളരെ വിജയകരമായിരുന്നുവെന്നും, കൂട്ടായ്മയുടെ പ്രവർത്തന വ്യാപ്തിയും യോജിപ്പും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ സമുദ്ര ഡൊമെയ്ൻ അവയർനസ്, അന്തർവാഹിനി കേബിളുകൾ തുടങ്ങിയ പ്രായോഗിക മേഖലകളിലാണ് ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജാപ്പനീസ് തലസ്ഥാനമായ ടോക്യോയിൽ നടന്ന ക്വാഡ് ടേബിൾടോപ്പ് അഭ്യാസവും ഇന്തോ-പസഫിക് ലോജിസ്റ്റിക്സ് നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളെ ഡെമോക്രസി ഡയമണ്ട് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഭാവിയിലെ ഇന്ത്യ-ഓസ്ട്രേലിയ സഹകരണത്തെക്കുറിച്ച് സംസാരിക്കവെ, കൃഷി, അഗ്രി-ടെക് എന്നീ മേഖലകൾക്ക് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര ചർച്ചകളിലൂടെ ഓസ്ട്രേലിയൻ അഗ്രി-ടെക്കും ഇന്ത്യൻ ആവശ്യങ്ങളും തമ്മിൽ കൂടുതൽ മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കാർഷിക മേഖലയിൽ വലിയ ഇടപെടലുകൾ നടത്തിയിട്ടുള്ള ഓസ്ട്രേലിയ, ആ രംഗത്തെ സഹകരണം ഇനിയും തുടരാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. കൂടാതെ, ഓസ്ട്രേലിയയിൽ ആവിഷ്കരിക്കപ്പെടുകയും ഇന്ത്യൻ ജനതയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വകഭേദങ്ങളോടെ ലോകമെമ്പാടും ലഭ്യമാവുകയും ചെയ്ത കോക്ലിയർ ഇംപ്ലാന്റ് സാങ്കേതികവിദ്യ ആരോഗ്യമേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേൾവിശക്തിയില്ലാത്തവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും, സർക്കാരുകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ ഇത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയുമെന്നും ഫിലിപ്പ് ഗ്രീൻ അഭിപ്രായപ്പെട്ടു.








