ടെഹ്റാൻ : പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ നാവികസേനയുടെ നിരീക്ഷണ ഡ്രോൺ പിടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് ഇറാനിയൻ ബോട്ടുകൾ അമേരിക്കൻ സൈന്യം ആക്രമിച്ചു തകർത്തു. അമേരിക്കൻ സെൻട്രൽ കമാൻഡ് വക്താവും പ്രാദേശിക ഉദ്യോഗസ്ഥരുമാണ് ഈ സംഭവം സ്ഥിരീകരിച്ചത്. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഡ്രോണിനെ ഇറാനിയൻ വിപ്ലവ ഗാർഡുകൾ ബോട്ടുകളിലെത്തി കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. ഈ നീക്കം ശ്രദ്ധയിൽപ്പെട്ടയുടൻ യുഎസ് വ്യോമസേന ഡ്രോൺ ഉപയോഗിച്ച് രണ്ട് മിസൈലുകൾ അയച്ച് ഇരു ബോട്ടുകളും പൂർണ്ണമായി തകർക്കുകയായിരുന്നു.
ഈ സൈനിക ആക്രമണത്തിൽ ബോട്ടുകളിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോട്ടുകൾ തകർന്നതോടെ തങ്ങളുടെ ഡ്രോണിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കൻ സേന സുരക്ഷിതമായി നിലനിർത്തി. മേഖലയിൽ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിനായി അമേരിക്കൻ സൈന്യം പട്രോളിങ് ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ പുതിയ സംഘർഷത്തിന് വഴിവെച്ച ഈ സംഭവം നടന്നത്.
അതേസമയം ഈ വിഷയത്തിൽ വിരുദ്ധമായ വാദങ്ങളുമായാണ് ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. തകർക്കപ്പെട്ടത് സാധാരണ മീൻപിടുത്ത ബോട്ടുകളാണെന്നും യുഎസ് ആക്രമണത്തിൽ നിരവധി മീൻപിടുത്തക്കാരെ കാണാതായിട്ടുണ്ടെന്നും ഇറാൻ ഭരണകൂടം ആരോപിക്കുന്നു. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഹോർമോസ്ഗാൻ പ്രവിശ്യാ അധികൃതർ അറിയിച്ചു. എന്നാൽ ഡ്രോൺ മോഷ്ടിക്കാനുള്ള സൈനിക നീക്കമാണ് ഇറാൻ നടത്തിയതെന്ന് അമേരിക്ക ആവർത്തിച്ചു വ്യക്തമാക്കുന്നു.









