ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ രാസമിശ്രിത രൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഡൽഹി വഴി ധാക്കയിലേക്ക് പോകുകയായിരുന്ന അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരനാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) പിടിയിലായത്. പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് അണ്ഡാകൃതിയിലുള്ള ക്യാപ്സൂളുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ക്യാപ്സൂളുകൾക്കുള്ളിൽ രാസപേസ്റ്റ് രൂപത്തിലാക്കിയ സ്വർണമാണെന്ന് വ്യക്തമായത്.
ക്യാപ്സൂളുകളിൽ നിന്നും രാസപ്രക്രിയയിലൂടെ വേർതിരിച്ചെടുത്തപ്പോൾ ഏകദേശം 1.346 കിലോഗ്രാം ഭാരമുള്ള ശുദ്ധമായ സ്വർണം ലഭിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം 1.88 കോടി രൂപയിലധികം മൂല്യം വരും. വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിൽ വെച്ച് മറ്റൊരാൾക്ക് കൈമാറാനാണ് സ്വർണം എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
കസ്റ്റംസ് ആക്ട് സെക്ഷൻ 110 പ്രകാരം സ്വർണം കസ്റ്റഡിയിലെടുക്കുകയും സെക്ഷൻ 104 പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വർണം അയച്ച കേന്ദ്രത്തെക്കുറിച്ചും ഡൽഹിയിൽ ഇത് കൈപ്പറ്റാൻ എത്തിയിരുന്ന ഏജന്റിനെക്കുറിച്ചും കസ്റ്റംസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് തടയാൻ തങ്ങൾ നടത്തുന്ന കർശന പരിശോധനകളുടെ വിജയമാണ് ഈ കേസ് തെളിയിക്കുന്നതെന്ന് സിഐഎസ്എഫ് വ്യക്തമാക്കി.








