മക്ക ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന ആരോപണം ശക്തമായി നിഷേധിച്ച് ഹൂതി വിമതർ. മക്കയ്‌ക്കെതിരായ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും സൗദി ഭരണകൂടത്തിന്റെ വ്യാജപ്രചാരണങ്ങൾ വിശ്വസനീയമല്ലെന്നും ഹൂതി നേതാക്കൾ വ്യക്തമാക്കി. സൗദി അറേബ്യയുടെ സമുദ്രതീരങ്ങളിലും എണ്ണക്കമ്പനികളിലുമാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നും, വിശുദ്ധ നഗരങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹിസാം അൽ-അസാദ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
എന്നാൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി (OIC) ഹൂതികളുടെ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. മക്കയ്ക്കും മദീനയ്ക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും ഇത് തീവ്രവാദത്തിന് തുല്യമാണെന്നും ഒ.ഐ.സി വ്യക്തമാക്കി. ഇതിനിടെ സൗദി സിവിൽ ഡിഫൻസ് മക്കയിലും ജിദ്ദ, തായിഫ് ഗവർ്ണറേറ്റുകളിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചെങ്കിലും മിനിറ്റുകൾക്കകം ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു.
യെമനിലെ ചെങ്കടൽ തീരങ്ങളിൽ സ്വാധു്വമുറപ്പിക്കുന്ന ഹൂതികൾ സൗദിക്ക് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രൂഡ് ഓയിൽ പൈപ്പുകൾക്ക് നേരെയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും സമീപ ദിവസങ്ങളിൽ തുടർച്ചയായി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾ ലഘുവാക്കാൻ രാഷ്ട്രീയ നയങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ സൗദി അറേബ്യ വലിയ തിരിച്ചടിക്ക് മുതിർന്നേക്കാമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.








