തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിച്ചു കിടന്നിരുന്ന കുളിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടതായി സഹപാഠിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ജിഷ്ണുവിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം ഇവിടെയെത്തിയവരോട് സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഈ വെളിപ്പെടുത്തല്‍ പഴയന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തള്ളി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ രക്തക്കറ കണ്ടതായി പറയുന്നില്ല. ഇതിനെ തള്ളിയാണ് ജിഷ്ണുവിന്റെ സഹപാഠിയുടെ ശബ്ദരേഖ. പൊലീസ് പറയുന്നത് ശരിയല്ലെന്നും ജിഷ്ണുവിന്റെ വായിലും ജിഷ്ണു മരിച്ച കുളിമുറിയിലെ ഭിത്തിയിലും രക്തം കണ്ടതായി വിദ്യാര്‍ത്ഥി ഉറപ്പിച്ചു പറയുന്നു. പഴയന്നൂര്‍ പൊലീസ് ഉള്‍പ്പെടെ ഹോസ്റ്റല്‍ മുറിയില്‍ പരിശോധന നടത്തിയതായും സഹപാഠി പറയുന്നു. വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച പഴയന്നൂര്‍ പൊലീസിനോട് ചോദിച്ചപ്പോള്‍ വായില്‍ രക്തമുണ്ടായിരുന്നില്ലെന്നും ചുണ്ട് കരുവാളിച്ചിരുന്നുമെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളെജില്‍ കഴിഞ്ഞ ദിവസം നടത്തിയ ഫോറന്‍സിക പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെ ചുമരില്‍ നിന്നും തറയില്‍ നിന്നും ഉള്‍പ്പെടെ രക്തകറ കണ്ടെത്തിയിരുന്നു. ഇത് കാക്കനാട് ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജിഷ്ണുവിന്റെ രക്തമാണോ ഇതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലാബിലെ പരിശോധനയില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. കോളെജ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും പൊലീസ് നടത്തി. വൈസ് പ്രിന്‍സിപ്പലിന്റ മുറിയിലേതുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു വെള്ളിയാഴ്ച പൊലീസ് വീണ്ടും പരിശോധന നടത്തിയത്.
ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നത് മര്‍ദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയിരുന്നു. ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് മര്‍ദ്ദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. കോപ്പിയടി പിടിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പിലിന്റെ മുറിയില്‍ വിളിച്ച് വരുത്തി ഉപദേശിച്ചതിന് ശേഷം ജിഷ്ണുവിനെ വിട്ടയച്ചു എന്നായിരുന്നു കോളെജ് അധികൃതരുടെ വാദം.
Discussion about this post