മധുരെ: ശ്രീലങ്കയിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച സംഘത്തെ പിടികൂടി തീരസംരക്ഷണ സേന. 10.5 കോടി രൂപ വില വരുന്ന 17.74 കിലോ സ്വർണവും കണ്ടെടുത്തു. ചെന്നൈയിലെ റവന്യൂ ഇന്റലിജൻസ് വിഭാഗവും തീര സംരക്ഷണ സേനയും സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്. രാമനാഥപുരം ജില്ലയിലെ മണ്ഡപം സമുദ്രമേഖലയിലായിരുന്നു സംഭവം.
മൂന്നംഗസംഘമാണ് ശ്രീലങ്കയിൽ നിന്ന് ബോട്ടിൽ സ്വർണം കടത്താൻ നോക്കിയത്. തീരസംരക്ഷണ സേനയെ കണ്ടതോടെ ഇവർ സ്വർണം കടലിൽ എറിഞ്ഞ് രക്ഷപെടാൻ നോക്കി. ബോട്ട് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല. ഇതോടെ സ്വർണം കടലിൽ എറിഞ്ഞതായി തീരസംരക്ഷണ സേന നിഗമനത്തിലെത്തുകയായിരുന്നു. തുടർന്നാണ് ഇവർ സഞ്ചരിച്ച മേഖല വളഞ്ഞ് സ്‌കൂബ ഡൈവേഴ്‌സിനെ കടലിനടയിലേക്ക് തിരച്ചലിന് വിട്ടത്.
സ്വർണബാറുകളും ബിസ്‌ക്കറ്റുകളും ചെറിയ ഉരുപ്പടികളുമായിട്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് മണ്ഡപം മറൈൻ പോലീസിന് കൈമാറിയിട്ടുണ്ട്.
മണ്ഡപം തീരം വഴി ശ്രീലങ്കയിൽ നിന്ന് സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം റവന്യൂ ഇന്റലിജൻസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് മേഖലയിൽ സംയുക്ത നിരീക്ഷണം ശക്തമാക്കിയത്.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് കളളക്കടത്ത് രൂക്ഷമായത്. രാസവളവും മെഡിസിനും വസ്ത്രങ്ങളുമൊക്കെ ഇത്തരത്തിൽ കടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post