ന്യൂഡൽഹി; സർക്കാർ നോമിനികളായി സ്വകാര്യ ഊർജ്ജവിതരണ കമ്പനികളുടെ ബോർഡുകളിൽ ഇടംപിടിച്ചിരുന്ന ആം ആദ്മി വക്താവിനെ ഉൾപ്പെടെ പുറത്താക്കി ഡൽഹി ലഫ്. ഗവർണർ. എഎപി വക്താവ് ജാസ്മിൻ ഷാ, പാർട്ടി എംപിയുടെ മകൻ നവീൻ ഗുപ്ത എന്നിവരെ ഉൾപ്പെടെയാണ് ലഫ്. ഗവർണർ വി.കെ സക്‌സേന പുറത്താക്കിയത്. അനധികൃതമായിട്ടാണ് ഇവരുടെ നിയമനമെന്ന് ലഫ്. ഗവർണർ വിലയിരുത്തി.
അനിൽ അംബാനിയുടെയും ടാറ്റയുടെയും ഉൾപ്പെടെ കമ്പനികളിലാണ് ഇവർ സർക്കാർ നോമിനികളായി ഇടംപിടിച്ചിരുന്നത്. ധനകാര്യ സെക്രട്ടറിയോ ഊർജ്ജ സെക്രട്ടറിയോ ഡൽഹി പവർ സപ്ലൈ കമ്പനി എംഡിയോ ആകും ഇനി ഈ ബോർഡുകളിൽ സർക്കാരിനെ പ്രതിനിധീകരിക്കുക. രാഷ്ട്രീയനിയമനങ്ങളായിരുന്നു ഇവരുടെ സ്ഥാനമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. അതിനിടെയാണ് അടിയന്തിരമായി ഇവരെ പുറത്താക്കിയത്.
അനിൽ അംബാനിയുടെ ബിആർപിഎൽ, ടാറ്റയുടെ എൻഡിപിഡിസിഎൽ, ബിവൈപിഎൽ, ഡിസ്‌കോംസ് തുടങ്ങിയ ഊർജ്ജ വിതരണ കമ്പനികളുടെ ബോർഡിലാണ് രാഷ്ട്രീയക്കാർ ഇടംപിടിച്ചിരുന്നത്. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുളള കീഴ് വഴക്കമായിരുന്നു ഇതെന്ന് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ആം ആദ്മി പാർട്ടി എംപി എൻഡി ഗുപ്തയുടെ മകനാണ് നവീൻ എൻഡി ഗുപ്ത.
അതേസമയം ഗവർണറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ച് എഎപി രംഗത്തെത്തി. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് മാത്രമേ ഉത്തരവിടാനാകൂവെന്നാണ് എഎപിയുടെ വാദം. സ്വകാര്യ കമ്പനികൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന വിധത്തിൽ ഇവർ പ്രവർത്തിക്കുന്നതായി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ലഫ്. ഗവർണറുടെ നടപടി.
Discussion about this post