ന്യൂഡൽഹി; ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് നേരെ അക്രമം നടത്തിയ ഖാലിസ്ഥാൻ അനുകൂലികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അക്രമം നടത്തിയവർക്കെതിരെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് യുഎപിഎ വകുപ്പുകൾ പ്രകാരം ഉൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തു.
യുഎപിഎയ്ക്ക് പുറമേ ഐപിസിയിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമ്മീഷൻ ഓഫീസ് ആക്രമിച്ചവരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് കേന്ദ്രസർക്കാർ യുകെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം. നയതന്ത്രധാരണകൾക്കൊടുവിൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നവർ ഇവിടെയെത്തിയാലും അക്രമത്തിന്റെ പേരിൽ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരും.
ഡൽഹി പോലീസിന്റെ സ്‌പെഷൽ സെൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് ഒരു സംഘം ആക്രമിക്കുകയും ദേശീയപതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തത്. ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ പഞ്ചാബ് പോലീസ് നീക്കം നടത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിക്കുകയും ഹൈക്കമ്മീഷൻ ഓഫീസിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് ആഭ്യന്തരമന്ത്രാലയം കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസിനോട് നിർദ്ദേശിച്ചത്. ഇന്ത്യൻ പാസ്‌പോർട്ടുമായി ബ്രിട്ടനിൽ അഭയത്തിനായി കാത്തിരിക്കുന്നവരും അക്രമത്തിന് പിന്നിൽ ഉണ്ടായിരുന്നു. ഹർജീത് സിംഗ്, മൻരൂപ് സിംഗ്, മൻദീപ് സിംഗ്, രാജീന്ദർ സിംഗ് തുടങ്ങിയവരെ ബ്രിട്ടൻ തന്നെ തിരിച്ചറിഞ്ഞ് ഇന്ത്യൻ അധികൃതർക്ക് വിവരം കൈമാറുകയായിരുന്നു. ബ്രിട്ടീഷ് പാസ്‌പോർട്ടിനൊപ്പം ഇന്ത്യൻ പാസ്‌പോർട്ടും ഇവർക്കുളളതായി ബ്രിട്ടൻ അറിയിച്ചിരുന്നു.
യുകെയിൽ വർഷങ്ങളായി തമ്പടിച്ച് ഖാലിസ്ഥാൻ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അവ്താർ സിംഗ് ഖണ്ഡ എന്നയാളാണ് അക്രമത്തിന്റെ മുഖ്യ ആസൂത്രകൻ. ഇന്ത്യയിലെത്തിയാൽ രാഷ്ട്രീയമായി പീഡിപ്പിക്കപ്പെടുമെന്നും അതുകൊണ്ട് അഭയം നൽകണമെന്നും യുകെ സർക്കാരിനോട് അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണിയാൾ. ഞായറാഴ്ചത്തെ അക്രമത്തിൽ ഇയാളാണ് ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി ദേശീയപതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക സ്ഥാപിക്കാൻ ശ്രമിച്ചത്.
ഇയാളുടെ അടുത്ത അനുയായി പരംജീത് സിംഗ് പമ്മയുമായി ചേർന്നാണ് വിദേശത്ത് യുവാക്കളെ ഖാലിസ്ഥാൻ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത്.
Discussion about this post