ന്യൂഡൽഹി: രാജ്യത്ത് ഗ്യാസ് വില നിർണയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി ക്രൂഡ് വില അടിസ്ഥാനമാക്കിയായിരിക്കും വില നിർണയിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം.കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയിച്ചത്.ബിജെപിയുടെ സ്ഥാപന ദിനത്തിൽ മോദി സർക്കാർ രാജ്യത്തിന് നൽകുന്ന സമ്മാനം എന്ന പരാമർശത്തോടെയായിരുന്നു മന്ത്രി പുതിയ മാനദണ്ഡം വിശദീകരിച്ചത്.
നിലവിൽ രാജ്യാന്തരതലത്തിൽ പ്രകൃതിവാതക വിലയെ അടിസ്ഥാനമാക്കിയാണ് വില നിർണയിച്ചിരുന്നത്. പുതിയ മാനദണ്ഡം വരുന്നതോടെ പാചകവാതകവില കുറയാനുള്ള സാധ്യതയാണ് ഉയരുന്നത്.
പ്രതിമാസം വില നിർണയം നടത്തും. അടിസ്ഥാനവിലയും പരമാവധി വിലയും നിർണയിക്കും. ഇന്ത്യൻ ക്രൂഡ് ബാസ്‌ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ 10 ശതമാനമായിരിക്കും പ്രകൃതി വാതകത്തിന്റെ വില.പുതിയ മാനദണ്ഡം ഏപ്രിൽ എട്ടിന് പ്രാബല്യത്തിൽ വരും. വിജ്ഞാപനം നാളെ പുറത്തിറങ്ങും.
പ്രകൃതി വാതകവിലയ്ക്ക് അടിസ്ഥനവിലയും പരാമവധി വിലയും നിശ്ചയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില. കേന്ദ്രം നടപ്പിലാക്കാനിരിക്കുന്ന പുതിയ രീതി കാർഷിക, ഗാർഹിക, വാണിജ്യമേഖലയിലുള്ളവർക്ക് ഗുണകരമാകും.പുതിയ രീതി നടപ്പാകുന്നതോടെ പിഎൻജി വില 10 ശതമാനവും സിഎൻജി വില 6 ശതമാനം മുതൽ 9 ശതമാനം വരെയും കുറയ്ക്കുമെന്നും പെട്രോളിയം മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ വ്യക്തമാക്കി.
Discussion about this post