ലക്‌നൗ: ഉപേഷ് പാൽ കൊലക്കേസിലെ പ്രധാന പ്രതികളായ ഷൈസ്ത പർവീണിനും, ഗഡ്ഡു മുസ്ലീമിനുമെതിരെ നടപടി കടുപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. ഒളിവിൽ കഴിയുന്ന ഇരുവർക്കുമെതിരെ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ ഭാര്യയാണ് ഷൈയ്‌സ്ത. ഇവർക്ക് പുറമേ മറ്റൊരു പ്രതിയാായ സാബിറിനതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉപേഷ് പാൽ കൊലക്കേസിലെ പ്രധാന പ്രതികളാണ് ഷൈയ്‌സ്തയും ഗഡ്ഡു മുസ്ലീമും. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തിയിരുന്നു. എന്നാൽ യാതൊരു വിവരവും ഇവരെക്കുറിച്ച് ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായ സാഹചര്യത്തിൽ ഇരുവരും വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. ഇത് ഉൾപ്പെടുത്തി പ്രയാഗ്‌രാജ് പോലീസ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ സർക്കാർ നിർദ്ദേശം നൽകിയത് പ്രകാരമാണ് ലുക്ക് ഔട്ട് നോട്ടീസ്.
അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഷെയ്‌സ്ത പർവീൺ കീഴടങ്ങുമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ ഇത് വിപരീതമായായിരുന്നു സംഭവിച്ചത്. ഇതിനിടെ ഒരു വിവാഹ പാർട്ടിയിൽ ഷെയ്‌സ്ത പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. അതേസമയം കൃത്യം നടത്തിയ ഗഡ്ഡു മുസ്ലീമിനെ സഹായിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. അഖ്‌ലാഖ് അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ ജയിലിലാണ്.
Discussion about this post