മലപ്പുറം: കേരളത്തെ നടുക്കിയ മലപ്പുറം തൂവൽബീച്ച് ബോട്ടപകടം വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സഹായം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വൈകിട്ട് ഏഴ് മണിയോടെയാണ് ഒട്ടുമ്പുറം തൂവൽബീച്ചിൽ വിനോദയാത്രാസംഘവുമായി പോയ ബോട്ട് അപകടത്തിൽപെട്ടത്. 16 പേർ മരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാരണം ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല.
നാൽപതോളം പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടവർ നൽകുന്ന വിവരം. ലൈഫ് ജാക്കറ്റ് പോലുമില്ലാതെയാണ് ഇവിടെ ബോട്ടുകൾ സർവ്വീസ് നടത്തുന്നത്. ഇതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചത്. കുട്ടികൾ ഉൾപ്പെടെ മരിച്ചവരിലുണ്ട്. ബോട്ട് തലകീഴായി മറിഞ്ഞ് വെളളത്തിൽ മുങ്ങുകയായിരുന്നു.
മണിക്കൂറുകൾ പരിശ്രമിച്ച് രാത്രിയോടെയാണ് ബോട്ട് ഉയർത്തി കരയ്ക്ക് അടുപ്പിക്കാനായത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വെളളത്തിനടിയിൽ തിരച്ചിൽ നടത്തുന്നുണ്ട്. പരപ്പനങ്ങാടിക്കും താനൂരിനും ഇടയിലുളള വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടെ. പുഴ ഒഴുകി കടലിലേക്ക് ചേരുന്ന ഭാഗത്താണ് ബോട്ടിംഗ് നടത്തുന്നത്.
Discussion about this post