ചങ്ങനാശേരി; 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന മുടിയെടുപ്പ് മഹോത്സവത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ചങ്ങനാശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ക്ഷേത്രവും ഭക്തരും. വാഴപ്പള്ളി ദേശത്തിന്റെ പരദേവതയായ കൽകുളത്ത് കാവിലമ്മ ദേശക്കാരിൽ അനുഗ്രഹം ചൊരിയുന്ന സന്ദർഭമാണ് മുടിയെടുപ്പ് എന്നാണ് വിശ്വാസം. ദേവിയോട് നേരിട്ട് സങ്കടങ്ങൾ പറഞ്ഞ് പ്രാർത്ഥിക്കാനും അനുഗ്രഹം തേടാനും ഓരോ ദേശക്കാരനും കിട്ടുന്ന അസുലഭ അവസരമായും മുടിയെടുപ്പിനെ കരുതി വരുന്നു. അതുകൊണ്ടു തന്നെ ദേശത്തിന്റെ ഉത്സവമായി കൊണ്ടാടുന്ന മുടിയെടുപ്പ് ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാരും ഭക്തരും.
41 ദിവസം നീണ്ടു നിൽക്കുന്ന അപൂർവ്വമായ ചടങ്ങുകളാണ് കൽക്കുളത്ത് കാവ് ക്ഷേത്രത്തിലെ മുടിയെടുപ്പിന്റെ ഭാഗമായി നടക്കുന്നത്. മധ്യതിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലും മുടിയെടുപ്പ് മഹോത്സവം നടക്കാറുണ്ടെങ്കിലും ഇവിടുത്തെ മുടിയെടുപ്പ് മഹോത്സവത്തെ വ്യത്യസ്തമാക്കുന്നതും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഇഴചേർന്നുകിടക്കുന്ന ഈ ചടങ്ങുകളാണ്. ഇത്തവണ ഏപ്രിൽ 21 നാണ് മുടിയെടുപ്പ് മഹോത്സവം. മാർച്ച് ഏഴ് മുതൽ ചടങ്ങുകളുടെ ഭാഗമായ താളം ചവിട്ട് ആരംഭിക്കും.
മുടിയെടുപ്പ് ഉത്സവത്തിന്റെ ഐതീഹ്യവും പെരുമയും കൂടുതൽ ദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രദേശവാസികൾ ചേർന്ന് അമ്മത്തിരുവരവ് എന്ന വീഡിയോ തീം സോംഗ് ഇത്തവണ പുറത്തിറക്കിയിരുന്നു. കൽക്കുളത്ത് കാവ് ക്ഷേത്ര ഭരണസമിതിയായിരുന്നു ഇതിന്റെ നിർമാണം. മുടിയെടുപ്പിന്റെ ചടങ്ങുകളും അവയുടെ ദൃശ്യഭംഗിയും ചോരാതെ ചിത്രീകരിച്ച തീം സോംഗ് യൂട്യൂബിലും മറ്റ് സമൂഹമാദ്ധ്യമ പേജുകളിലൂടെയും ഇതിനോടകം ആയിരങ്ങളാണ് കണ്ടത്.
അമ്മത്തിരുവരവ് വീഡിയോ തീം സോംഗ് കാണാൻ ക്ലിക്ക് ചെയ്യുക
മാളികപ്പുറം സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച വിഷ്ണു നാരായണൻ ആണ് വീഡിയോ തീം സോംഗിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. അജിത് എം കുറുപ്പ് സംഗീതം നിർവ്വഹിച്ച ഗാനം ദുർഗ വിശ്വനാഥ്, ജയദേവൻ ദേവരാജൻ എന്നിവരാണ് ആലപിച്ചത്. സിനിമാ, സീരിയൽ താരം ചിലങ്ക അഭിനയിച്ച തീം സോംഗിന്റെ ക്യാമറ റോജോ തോമസ് ആണ് നിർവ്വഹിച്ചത്. വിനീത് പണിക്കർ ആണ് ദൃശ്യങ്ങൾ കോർത്തിണക്കി തീം സോംഗ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഉത്സവത്തിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ കൂടി വീഡിയോയിൽ എത്തിയതോടെ തീം സോംഗ് സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റാകുകയും ചെയ്തു.
കഴിഞ്ഞ 426 വർഷങ്ങളായി ഇവിടെ മുടിയെടുപ്പ് മഹോത്സവം നടത്തിവരുന്നതായിട്ടാണ് ചരിത്രം. ഇതിന് മുൻപ് നടന്നത് 2009 ഏപ്രിൽ 21 നാണ്. കൊല്ലവർഷം 772 ാം ആണ്ടിൽ വാഴപ്പളളി പടിഞ്ഞാറ് കരയിൽ കൃഷിനാശവും വസൂരി പോലുളള പകർച്ചവ്യാധികളും പടർന്നു. ദേവപ്രശ്‌നം നടത്തി പരിഹാരം കാണുക എന്നതായിരുന്നു ആശങ്കയിലായ കരക്കാരുടെ മുൻപിലെത്തിയ കൽപന. ഈ ദേവപ്രശ്‌നവിധിയിലാണ് മുടിയെടുപ്പ് മഹോത്സവം പിറവി കൊണ്ടതെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ വാഴപ്പളളി ദേശത്തിന്റെ ഉത്സവമായി ഓരോ മുടിയെടുപ്പ് മഹോത്സവവും മാറുന്നു.









Discussion about this post