മുംബൈ; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അവഹേളിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനോ അതിന്റെ പേരിൽ സംഘം ചേരാനോ അനുമതി നൽകാനാകില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്തെ ഏതാനും ക്യാമ്പസുകളിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനും സംഘർഷമുണ്ടാക്കാനും ചില വിദ്യാർത്ഥികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. അത്തരം ശ്രമങ്ങൾ ക്യാമ്പസിലെ അക്കാദമിക് അന്തരീക്ഷത്തെ അസ്വസ്ഥമാക്കുമെന്നും സമാധാനവും സാഹോദര്യവും തകർക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
നോട്ടീസിൽ പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിദ്യാർത്ഥികൾ പി്ൻമാറണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിക്കുന്നു. മറിച്ചുളള ഇടപെടൽ ഉണ്ടായാൽ കർശനമായി നേരിടുമെന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ വിവാദമായ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് സ്റ്റുഡന്റ്‌സ് യൂണിയൻ ലീഡർ പ്രതിക് പെർമെ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ് അസോസിയേഷന് രജിസ്ട്രാറും ഡയറക്ടറുമാണ് മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസം ജാമിയ മിലിയ സർവ്വകലാശാലയിൽ ഉൾപ്പെടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുളള ഒരു വിഭാഗം വിദ്യാർത്ഥികളുടെ ശ്രമം സംഘർഷത്തിലെത്തുകയും 13 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജെഎൻയുവിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇടത്, ജിഹാദി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ നീക്കം.
Discussion about this post