ലണ്ടൻ: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബിബിസി) ബ്രിട്ടീഷ് സർക്കാരിന്റെ ഫണ്ടഡ് മീഡിയ ആണെന്ന് ട്വിറ്റർ. ബിബിസി അക്കൗണ്ടിന് നൽകിയ ടാഗിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ടാഗ് തെറ്റാണെന്നും തിരുത്താനുളള നടപടികൾ സ്വീകരിക്കുമെന്നും ബിബിസി വ്യക്തമാക്കി.
ട്വിറ്റർ അധികൃതരുമായി വിഷയം സംസാരിക്കുമെന്നും തിരുത്താനുളള നടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് ഫീസ് മാത്രമാണ് ബിബിസിയുടെ ഫണ്ടെന്നും കമ്പനി പ്രതികരിച്ചു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മറ്റ് ചില മാദ്ധ്യമസ്ഥാപനങ്ങൾക്കും ട്വിറ്റർ സമാനമായ ടാഗ് നൽകിയിട്ടുണ്ട്. അതേസമയം അൾജസീറയും കാനഡയിലെ സിബിസിയും പോലെ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതിലും വിമർശനം ഉയരുന്നുണ്ട്.
നേരത്തെ യുഎസ് ബ്രോഡ്കാസ്റ്റിങ് സ്ഥാപനമായ എൻപിആർ, റഷ്യയിലെ ആർടി തുടങ്ങിയവയക്കും ട്വിറ്റർ ടാഗ് നൽകിയത് വിവാദമായിരുന്നു. എൻപിആറിനെ യുഎസ് സർക്കാരുമായി ബന്ധപ്പെട്ട മാദ്ധ്യമം എന്നായിരുന്നു ആദ്യം രേഖപ്പെടുത്തിയത്. പക്ഷെ പിന്നീട് ഇത് സർക്കാർ ഫണ്ടിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന് മാറ്റുകയായിരുന്നു. ലേബൽ തിരുത്തുന്നത് വരെ ട്വീറ്റുകൾ നിർത്തിവെച്ചായിരുന്നു സ്ഥാപനം പ്രതിഷേധം പ്രകടിപ്പിച്ചത്.
ആർടിക്കും റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട മാദ്ധ്യമം എന്ന ടാഗ് ആണ് ട്വിറ്റർ നൽകിയിരിക്കുന്നത്.
Discussion about this post