ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 50 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒന്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്നലെ രാത്രി പത്തു മണിയ്ക്ക് അവസാനിച്ചു.
ബീഹാറിലെ 8, ഹിമാചൽ പ്രദേശിലെ 4, ജാർഖണ്ഡിലെ 3, മദ്ധ്യപ്രദേശിലെ 8, പഞ്ചാബിലെ 13, ഉത്തർ പ്രദേശിലെ 13, പശ്ചിമ ബംഗാളിലെ 9 ചണ്ഡിഗഡിലെ 1 സീറ്റുകളാണ് അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുക. ജനവിധി തേടുന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരാണ് ഉള്ളത്. വാരണാസിയിൽ നിന്നാണ് നരേന്ദ്രമോദി ജനവിധി തേടുക.
ബംഗാളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ തീ പാറുന്ന പോരാട്ടമാകും നടക്കുക . കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നരേന്ദ്രമോദി നടത്തിയ റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത് . അതേ സമയം ബംഗാളിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സുപ്രീം കോടതി ഇന്ന വിധി പറയും . വിധി സിബിഐയ്ക്ക് അനുകൂലമായാൽ മമതയ്ക്ക് കോടതിയിൽ മാത്രമല്ല,ജനവിധിയിലും തിരിച്ചടിയായേക്കും.
Discussion about this post