ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ മേഖലയിൽ നടത്തിയ സമഗ്ര വികസനത്തിന്റെ കണക്കുകളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിരവധി പേർക്ക് വീടുകൾ, പതിനായിരത്തിൽ പരം പുതിയ തൊഴിലവസരങ്ങൾ, അമ്പത് പുതിയ കോളേജുകൾ തുടങ്ങി നിരവധി നേട്ടങ്ങളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിനായി പ്രഖ്യാപിച്ച 80,068 കോടിയുടെ വികസന പാക്കേജിൽ 63 പദ്ധതികൾ നടപ്പിലാക്കാനായി. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനായിരം പുതിയ തൊഴിലവസരങ്ങളാണ് ജമ്മു കശ്മീരിൽ സൃഷ്ടിക്കപ്പെട്ടത്. പ്രാദേശികമായി യുവാക്കൾക്ക് പരിശീലനവും തൊഴിലും നൽകുന്ന ഹിമായത്ത് ഓറിയന്റേഷൻ പദ്ധതിയും വിജയകരമായി നടപ്പിലാക്കി.
ഒരു വർഷത്തിനിടെ 50 പുതിയ ഡിഗ്രി കോളജുകളാണ് മേഖലയിൽ തുറന്നിരിക്കുന്നത്. ഇതുവഴി 25,000 വിദ്യാർത്ഥികൾക്ക് പുതുതായി പഠനാവസരം ലഭിച്ചു. ഏഴ് പുതിയ മെഡിക്കൽ കോളജുകളും അഞ്ച് നഴ്സിംഗ് കോളജുകളും ഒരു ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഇക്കാലയളവിൽ സ്ഥാപിച്ചു.
കൂടുതൽ വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യം ലഭ്യമാക്കുന്നതിന് നിയമഭേദഗതി കൊണ്ടു വന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ലഭ്യമാക്കിയത് ശ്രദ്ധേയമായ നടപടിയായി. രാജ്യാന്തര അതിർത്തിയിൽ താമസിക്കുന്നവർ, പിന്നാക്കം നിൽക്കുന്ന മറ്റു ജനവിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണം രണ്ടിൽ നിന്ന് നാലു ശതമാനമായി ഉയർത്തി. പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് നിയമസഭയിൽ സംവരണം ഉറപ്പ് വരുത്തി.
കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി. ഇത് പ്രകാരം നിലവിൽ ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ വരാത്ത എല്ലാ ജമ്മു കശ്മീർ സ്വദേശികൾക്കും സൗജന്യ ചികിത്സ ലഭ്യമാകും. പതിനൊന്നര ലക്ഷം പേർ നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളായി കഴിഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച വീടുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. 2020 ജൂൺ വരെ 77,252 വീടുകൾക്ക് നിർമ്മാണ അനുമതി ലഭിച്ചു. സ്വച്ഛ് ഭാരത് അഭിയാൻ പ്രകാരം പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം പൂർണമായി ഇല്ലാതാക്കി.
പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർഘർ യോജന പ്രകാരം എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. 15 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് എൽഇഡി ബൾബുകൾ വിതരണം ചെയ്തു. സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ഉജ്ജ്വല പദ്ധതി പ്രകാരം പതിമൂന്ന് ലക്ഷം പേർക്ക് ആനുകൂല്യം ലഭ്യമായി.
മേഖലയിൽ ദീർഘകാലമായി ഇഴഞ്ഞു നീങ്ങിയിരുന്ന വൈദ്യുതി പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനായി. ഇതിലൂടെ 2500 മെഗാവാട്ട് അധിക വൈദ്യുതോൽപാദന ശേഷിയാണ് കൈവരിച്ചത്. 624 മെഗാവാട്ട് ഉൽപാദനശേഷിയുള്ള കിരു ഹൈഡ്രോ ഇലക്ട്രിക് പദ്ധതി, 1000 മെഗാവാട്ടിന്റെ പകാൽദുൽ ജല വൈദ്യുത പദ്ധതി, 850 മെഗാവാട്ടിന്റെ റാറ്റിൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി എന്നിവ യാഥാർത്ഥ്യമായി. വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി 3404.99 കോടി രൂപ പ്രധാനമന്ത്രിയുടെ വികസന പാക്കേജിൽ നിന്ന് അനുവദിച്ചു.
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരം 214 പദ്ധതികൾ മേഖലയിൽ പൂർത്തീകരിച്ചു. 148 ജനവാസകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 1326 കിലോമീറ്റർ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി. 1048 കിലോമീറ്റർ റോഡിന്റെ ടാറിങ് പൂർത്തിയാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ വന ജനപങ്കാളിത്തം ഉണ്ടായി. . 58.54 ലക്ഷം പേരാണ് സമ്മതിദാനം രേഖപ്പെടുത്തിയത്. ആകെ 74.1 ശതമാനമായിരുന്നു പോളിങ്. ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിങ് രേഖപ്പെടുത്തി.
കശ്മീരിൽ ജിഎസ്ടിയും ഓൺലൈൻ ട്രഷറി മാനേജ്മെന്റ് സംവിധാനവും നിലവിൽ വന്നു. കണക്കിന് പുറത്തായിരുന്ന ആയിരം കോടി രൂപയുടെ സർക്കാർ ഫണ്ട് കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റി. ഭൂമി രജിസ്ട്രേഷൻ കോടതികളിൽ നിന്ന് മാറ്റി, പകരം പുതിയ രജിസ്ട്രേഷൻ വകുപ്പ് നിലവിൽ വന്നു. സ്റ്റാംപ് ഡ്യൂട്ടി സമ്പൂർണമായി കമ്പ്യൂട്ടർ വൽക്കരിച്ചു. ഇ- സ്റ്റാംപിങ്ങിനായി പുതിയ ചട്ടങ്ങൾക്ക് രൂപം നല്കി. കൂടുതൽ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രൂപം നൽകി.
170ൽ പരം കേന്ദ്ര നിയമങ്ങൾ മേഖലയിൽ നടപ്പിലാക്കാൻ സാധിച്ചു. 164 സംസ്ഥാന നിയമങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിൽ ഒരു സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ബെഞ്ച് സ്ഥാപിക്കുകയും കേന്ദ്ര വിവരാവകാശ കമ്മീഷന്റെയും സെൻട്രൽ വിജിലൻസ് കമ്മീഷന്റെയും അധികാരം ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
ഭരണഘടന ഭേദഗതിയിലൂടെ സൗജന്യ വിദ്യാഭ്യാസത്തിനും നിര്ബന്ധിത വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങളും ജമ്മു കശ്മീരിൽ ബാധകമായി. പട്ടികജാതി- പട്ടികവർഗ്ഗങ്ങൾക്കെതിരായ അതിക്രം തടയുന്ന നിയമങ്ങൾ സംസ്ഥാനത്ത് ബാധകമാക്കി. സർട്ടിഫിക്കറ്റുകളെല്ലാം ഓൺലൈൻ വഴി 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്ന സംവിധാനവും നിലവിൽ വന്നു.
കശ്മീരിനെ പുനരേകീകരിക്കുമെന്നും മേഖലയെ മുഖ്യധാരയിലേക്ക് കൊണ്ടു വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ കശ്മീരിൽ നടപ്പിലാക്കി വരികയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കാർഡാണ് ഭരണകൂടം കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില് എന്നിവയുമായി ബന്ധപ്പെട്ട നേട്ടങ്ങൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരിക്കുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കഴിഞ്ഞ വർഷം ഓഗസ്റ്റ് 6നാണ് ഭരണഘടനാപരമായി റദ്ദായത്. തുടർന്ന് ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
Discussion about this post