സുനീഷ് വി ശശിധരൻ
ചില കലാസൃഷ്ടികൾ സാങ്കേതിക തികവിന്റെ പേരിലല്ല, മറിച്ച് അവ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പേരിലാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. അത്തരത്തിൽ കാലം തെറ്റി പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപർവ്വതം പോലെ ഭയാനകവും യാഥാർത്ഥ്യങ്ങളുടെ ഉലയിൽ വെന്തു പഴുത്ത ഒരു വിശിഷ്ടാസ്ത്രം പോലെ തീക്ഷ്ണവുമാണ് സീ സ്റ്റുഡിയോസ് നിർമ്മിച്ച് വിവേക് രഞ്ജൻ അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച് മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയ് മണ്ഡേൽകർ, പ്രകാശ് ബേലവാഡി, പുനീത് ഇസാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മാർച്ച് 11ന് തിയേറ്ററുകളിൽ എത്തിയ ഹിന്ദി ചലച്ചിത്രം ‘ദി കശ്മീർ ഫയൽസ്‘.
എൺപതുകളുടെ ഒടുവിൽ ഉപജാപങ്ങൾ തീർക്കപ്പെടുകയും തൊണ്ണൂറുകളുടെ ആദ്യനാളുകളിൽ സമ്പൂർണ്ണമായി പ്രയോഗവത്കരിക്കപ്പെടുകയും ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളോട് തൊണ്ണൂറ് ശതമാനവും നീതി പുലർത്തി നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്.‘ പ്രീണനത്തിന്റെയും പരിലാളനത്തിന്റെയും ആനുകൂല്യങ്ങൾ നുകർന്ന് ഒരു വിഭാഗം ചെയ്ത നീചമായ വംശീയ ഉന്മൂലനം ബോധപൂർവ്വം തമസ്കരിക്കപ്പെട്ടപ്പോൾ ചരിത്രത്താളുകളിൽ നിന്ന് പോലും ആട്ടിപ്പായിക്കപ്പെട്ട നിസ്സഹായരും നിരാലംബരുമായ ഒരു കൂട്ടം മനുഷ്യരുടെ നിശ്ശബ്ദമായ സഹനത്തിന്റെയും വിധിയെ അമ്പരപ്പിക്കുന്ന അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കണ്മുന്നിലെ തിരശീലയിൽ കാണുന്നത് ഒരു സിനിമ ആണെന്ന് പോലും മറന്ന് പലപ്പോഴും കണ്ണുകൾ ഇറുക്കി അടയ്ക്കാനും ആമാശയത്തിൽ നിന്നും തികട്ടി വരുന്ന മനം പിരട്ടൽ പെടാപ്പാട് പെട്ട് ഒതുക്കാനും ഏത് കഠിനഹൃദയനെയും പ്രേരിപ്പിക്കുന്ന തരത്തിലുള്ള അസാമാന്യമായ മേക്കിംഗ് ആണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
ഒരു സാധാരണ രാഷ്ട്രീയ- ചരിത്ര സിനിമപോലെ പതിഞ്ഞ താളത്തിൽ ക്ലീഷേകളുടെ അകമ്പടിയോടെ പ്രെഡിക്റ്റബിൾ ആയി ആരംഭിക്കുന്ന ചിത്രം പതിയെ അതിന്റെ കാമ്പിലേക്ക് കടക്കുകയാണ്. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ, കശ്മീരിലെ നിസ്സഹായരായ പണ്ഡിറ്റുകളുടെ നേർക്ക് അക്രമം അഴിച്ചു വിടുന്ന മതതീവ്രവാദികളുടെ ഏറ്റവും ബീഭത്സമായ മുഖം ഒട്ടും വൈകാതെ ചിത്രത്തിൽ ആനവൃതമാകുന്നു. ലിബറലുകളും മാധ്യമങ്ങളും സ്വാതന്ത്ര്യ പോരാളി എന്ന് വിശേഷിപ്പിക്കുന്ന ബുർഹാനി വാനി, അഫ്സൽ ഗുരു ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകരവാദികളുടെ കൊടും ക്രൂരതകൾ ചരിത്രത്തിന്റെ പിന്തുണയോടെ തന്നെ ചിത്രത്തിൽ വിശദീകരിക്കുന്നു.
‘മതം മാറുക, പലായനം ചെയ്യുക,അല്ലെങ്കിൽ കൊല്ലപ്പെടുക‘ എന്ന മുദ്രാവാക്യവുമായി വീടുവീടന്തരം കയറിയിറങ്ങി പണ്ഡിറ്റുകളെ കൊന്നൊടുക്കുന്ന മതതീവ്രവാദികളെ റിയലിസ്റ്റിക്കായി തന്നെ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. വോട്ട് ബാങ്കിന്റെ പേരിലും കഴിവുകേടിന്റെ പേരിലും കണ്ണടച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മൗനാനുവാദത്തോടെ അരങ്ങേറിയ അത്യന്തം നിഷ്ഠൂരമായ വംശഹത്യയെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ സംവിധായകൻ ധൈര്യപൂർവം ദൃശ്യവത്കരിക്കുന്നു.
കൃഷ്ണ പണ്ഡിറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദർശൻ കുമാർ അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുകയും എന്നാൽ പിന്നീട് വിഘടനവാദികളുടെ മസ്തിഷ്ക പ്രക്ഷാളനത്തിന് വഴങ്ങി ‘ആസാദി‘ മുദ്രാവാക്യത്തിന്റെ വക്താവാകുകയും ഒടുവിൽ തിരിച്ചറിവ് ഉണ്ടാകുന്ന കഥാപാത്രമായി മാറുകയും ചെയ്യുന്ന ദർശന്റെ പ്രകടനം മികച്ചു നിൽക്കുന്നു. സർവാനന്ദ കൗൾ പ്രേമിയുടെയും ഇളയ മകന്റെയും കൊലപാതകങ്ങൾ, നദീമാർഗ് കൂട്ടക്കൊല എന്നിവ തന്മയത്വത്തോട് കൂടി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ ഈ ഭാഗങ്ങളിലെ അപൂർണമായ വിവരണങ്ങൾ ചരിത്രബോധം ഇല്ലാത്ത പ്രേക്ഷകരിൽ അത്രത്തോളം സ്വാധീനം ചെലുത്തുന്നില്ല എന്നത് ഒരു പോരായ്മയായി അനുഭവപ്പെടുന്നു.
അക്രമത്തെ, സ്വന്തം അസ്തിത്വം കൈവിടാൻ തയ്യാറാകാത്ത ഒരു സമൂഹം നേരിട്ട ക്രൂരമായ പീഡനങ്ങളെ, യാതൊരു മറയുമില്ലാതെ സംവിധായകൻ തുറന്നു കാട്ടുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ അനുപം ഖേർ അവതരിപ്പിക്കുന്ന പുഷ്കർനാഥ് എന്ന കഥാപാത്രം കലാപം നടക്കുന്ന തെരുവിലൂടെ മുഖത്ത് ശിവന്റെ മേക്കപ്പ് അണിഞ്ഞ് സൈക്കിളിൽ പോകുന്ന രംഗം പ്രതീകാത്മകമായിട്ടാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.
പല്ലവി ജോഷി അവതരിപ്പിക്കുന്ന രാധിക മേനോൻ എന്ന കഥാപാത്രത്തെ ദേശീയ സർവകലാശാകളിൽ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന അർബൻ നക്സൽ അധ്യാപകരുടെ പ്രതിനിധിയായാണ് അവതരിപ്പിക്കുന്നത്. അവരുടെ മലയാളത്തോട് ചേർന്ന് നിൽക്കുന്ന പേരും പ്രതീകാത്മകമാണ്. പല രംഗങ്ങളിലും അരുന്ധതി റോയിയുടെ ഛായയുള്ള ഒരു കഥാപാത്രമായി ഇവർ കടന്ന് വരുന്നുവെങ്കിലും പൊതുവിൽ ഇടതുപക്ഷ ജെ എൻ യു ഫെമിനിസ്റ്റുകളുടെ രാഷ്ട്രീയ ആശയത്തിന്റെ വക്താവായാണ് ഈ കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ഇരവാദ രാഷ്ട്രീയത്തിന്റെ വക്താവായി കടന്നു വരുന്ന ഈ കഥാപാത്രത്തെ പ്രേക്ഷക മനസ്സിൽ അത്യന്തം വെറുപ്പുളവാക്കുന്ന തരത്തിൽ അവതരിപ്പിച്ച പല്ലവി ജോഷി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
ശാരദ പണ്ഡിറ്റിന്റെ വേഷം ചെയ്ത ഭാഷാ സുംബ്ലി ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെക്കുന്നത്. തുടക്കം മുതൽ അവസാനം വരെ നരകയാതന അനുഭവിക്കുന്ന, അതേസമയം മരണത്തിൽ പോലും ആത്മാഭിമാനം ഉയർത്തി പിടിക്കുന്ന കശ്മീരി പണ്ഡിറ്റ് വനിതയായി ഇവർ നിറഞ്ഞു നിൽക്കുന്നു. ബി കെ ഗഞ്ജു, ഗിരിജ ടികൂ എന്നിവരുടെ ജീവിതാംശം പേറുന്ന കഥാപാത്രമായി അവർ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടുന്നു.
അനുപം ഖേറിലെ അതുല്യ നടനെ പരമാവധി ചൂഷണം ചെയ്ത കഥാപാത്രമാണ് പുഷ്കർനാഥ് പണ്ഡിറ്റ്. അക്ഷാരാർത്ഥത്തിൽ കഥാപാത്രമായി ജീവിക്കുകയാണ് അദ്ദേഹം. കശ്മീരി പണ്ഡിറ്റ് വംശത്തിൽ വേരുകളുള്ള അനുപം ഖേർ അസാമാന്യ പകർന്നാട്ടമാണ് ചിത്രത്തിൽ കഥാപാത്രമായി കാഴ്ച വെക്കുന്നത്. വീട്ടിൽ ഭീകരവാദികളെ നേരിടുന്ന രംഗം, അഭയാർത്ഥി ക്യാമ്പിൽ പാർലെ ജി ബിസ്കറ്റ് നുണയുന്ന രംഗം, വില കൂടിയ ലെൻസ് നിഷേധിക്കുന്ന രംഗം, ‘ആസാദി‘ മുദ്രാവാക്യത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്ന രംഗം തുടങ്ങി അന്ത്യശ്വാസം വലിക്കുന്ന രംഗം വരെ അവിസ്മരണീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മുന്നിൽ ‘ആർട്ടിക്കിൾ 370 റദ്ദാക്കുക‘ എന്ന ബാനറുമായി കൂനിക്കൂടി വരുന്ന രംഗത്ത് അനുപം ഖേർ കഥാപാത്ര വ്യക്തിത്വം കൊണ്ട് മാസ് സൃഷ്ടിക്കുന്നു.
ശിവ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരം പൃഥ്വിരാജ് സർനായിക് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ തന്റെ റോൾ ഗംഭീരമാക്കിയിരിക്കുന്നു.
ഐ എ എസ് ഓഫീസർ ബ്രഹ്മ ദത്ത് ആയി വേഷമിടുന്ന മിഥുൻ ചക്രവർത്തി ഭാവാഭിനയത്തിന്റെയും നായകത്വത്തിന്റെയും ഘടകങ്ങളെ കൃത്യമായി അനുപാതത്തിൽ അവതരിപ്പിച്ച് കൈയ്യടി നേടുന്നു. പുനീത് ഇസ്സാർ, അതുൽ ശ്രീവാസ്തവ, പ്രകാശ് ബേലാവാഡി എന്നിവരും തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയിരിക്കുന്നു. മഖ്ബൂൽ ഭട്ട്, യാസിൻ മാലിക്, ബുർഹാൻ വാനി എന്നിവരുടെ ജീവിതാംശങ്ങളുള്ള കഥാപാത്രമായി ചിന്മയ് മണ്ഡേൽക്കറും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
ജെ എൻ യു രാഷ്ട്രീയത്തെയും ആസാദി കലാപങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളുകയാണ് വിവേക് അഗ്നിഹോത്രിയിലെ എഴുത്തുകാരൻ ചെയ്യുന്നത്. പ്രത്യക്ഷത്തിൽ നിഷ്പക്ഷത പറയുകയും ഇരവാദത്തിന്റെ മേലങ്കി ചാർത്തി വിഘടനവാദത്തെയും ദേശവിരുദ്ധതയെയും പരിപോഷിപ്പിക്കുകയും പ്രീണന രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാകുകയും ചെയ്യുന്ന തീവ്ര ഇടതുപക്ഷ രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയിൽ എത്രമാത്രം അപകടകരമാണ് എന്ന ചോദ്യം കൂടി ചിത്രം മുന്നോട്ട് വെക്കുന്നു. കാശ് കൊടുക്കുന്നവന്റെ കൂടെ കിടക്ക പങ്കിടുന്ന അഭിസാരികമാരാണ് പലപ്പോഴും വാർത്താ മാദ്ധ്യമങ്ങൾ എന്ന ഡയലോഗ് വൻ കരഘോഷത്തോടെയാണ് തിയേറ്ററിൽ സ്വീകരിക്കപ്പെടുന്നത്.
പതിഞ്ഞ തുടക്കത്തെ മറികടന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരവധി സ്ക്രീനുകളിൽ പ്രദർശനം തുടരുന്ന ദി കശ്മീർ ഫയൽസിന്റെ ഛായാഗ്രഹണം ഉദയ്സിംഗ് മോഹിതെ നിർവഹിച്ചിരിക്കുന്നു. ശാങ്ക് രാജാധ്യക്ഷ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രോഹിത് ശർമ്മ നിർവ്വഹിച്ചിരിക്കുന്നു.
Discussion about this post