ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിദ്വേഷവും ഭയവും അകറ്റുകയാണ് രാഹുൽ ഗാന്ധിയുടെ കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള യാത്രയുടെ ലക്ഷ്യം. അല്ലാതെ പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസ് പാർട്ടിയുടെ കൊടിക്കീഴിൽ അണിനിരത്തുകയല്ല എന്നാണ് സഞ്ജയ് റാവത്തിന്റെ വാദം.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് രാഹുൽ ഒരു വലിയ വെല്ലുവിളിയാകും. അദ്ദേഹമിവിടെ ഒരു അത്ഭുതം സൃഷ്ടിക്കും. ഈ യാത്ര രാഹുലിനെക്കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും പൊളിച്ചെഴുതി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽഗാന്ധിക്ക് കഴിയും. കന്യാകുമാരി മുതൽ കശ്മീരിലേക്ക് 3,500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ എല്ലാവർക്കും കഴിയില്ല. ഈ യാത്രയിൽ ഒരു രാഷ്ട്രീയവും കാണുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
താൻ പ്രധാനമന്ത്രിയാകാൻ തയ്യാറല്ലെന്ന് രാഹുൽ തന്നെ പറയാറുണ്ടെന്നും എന്നാൽ ആളുകൾ അദ്ദേഹത്തെ ഉന്നത പദവിയിൽ കാണാൻ ആഗ്രഹിക്കുന്നു. കോൺഗ്രസില്ലാതെ ഒരു മൂന്നാം മുന്നണിക്കും വിജയിക്കാനാവില്ല. ഇത്തവണ എംപിമാരുടെ എണ്ണം കുറവാണെങ്കിലും 2024 ൽ സ്ഥിതി മാറാൻ പോകുകയാണ്. കോൺഗ്രസില്ലാതെ ഒരു മുന്നണിക്കും വിജയിക്കാനാകില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് കണക്കിലെടുക്കേണ്ടതുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Discussion about this post