”സ്വപ്നം കാണുക, സ്വപ്നം കണ്ടാൽ മാത്രമേ അത് സാക്ഷാത്ക്കരിക്കാൻ പറ്റൂ, പൂർത്തീകരിക്കാൻ പറ്റൂ.” നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ പാർലമെന്റിൽ പ്രസംഗിച്ച് കയ്യടി നേടിയ തിരുവനന്തപുരം സ്വദേശിനി രോഹിണിയുടെ വാക്കുകളാണിത്. സ്പീക്കർ ഓം ബിർളയുടെയും മറ്റ് മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ രോഹിണി നടത്തിയ പ്രസംഗം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് രോഹിണി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് സംസാരിക്കാൻ സാധിച്ചത് ഏറ്റവും വലിയ നേട്ടമാണ്. ബ്രേവ് ഇന്ത്യ ന്യൂസ് പ്രതിനിധി പ്രതിഭ രവീന്ദ്രൻ നടത്തിയ അഭിമുഖത്തിലാണ് രോഹിണി തൻറെ അനുഭവങ്ങൾ പങ്കുവെച്ചത്.
പാർലമെന്റിൽ സ്പീക്കർക്കും മറ്റ് മന്ത്രിമാർക്കും മുന്നിൽ പ്രസംഗം നടത്തിയതിന്റെ അനുഭവങ്ങൾ എന്തെല്ലാമായിരുന്നു ?
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് പാർലമെന്റ് സെൻട്രൽ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഓരോരുത്തരെയാണ് തിരഞ്ഞെടുത്തത്. അതിൽ എട്ട് പേർക്ക് മാത്രമേ പ്രസംഗിക്കാൻ അവസരം ലഭിച്ചുള്ളൂ. അവരിൽ ഒരാളാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഓർമ്മ തന്ന അഞ്ച് ദിവസങ്ങളാണിത്. വളരെയധികം സന്തോഷവും അതോടൊപ്പം തന്നെ സംതൃപ്തിയുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ അനുഭവങ്ങൾ എന്തെല്ലാമാണ് ?
ഇന്ത്യൻ പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും മൂന്നോ നാലോ അടി ദൂരത്തിലിരുന്ന് ഒരു മിനിറ്റോളം നേരം സംസാരിക്കുകയും ചെയ്തു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അച്ചീവ്മെന്റായി കാണുന്നു. ഇനിയുള്ള കാലം മുഴുവൻ വരും തലമുറയോട് എനിക്ക് അഭിമാനത്തോടെ ഈ കാര്യങ്ങൾ പറയാൻ സാധിക്കും. ഞാൻ ഹിന്ദി പ്രസംഗമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ഹിന്ദിയിൽ പ്രസംഗിക്കുന്നവരെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഹിന്ദിയിൽ മികച്ച രിതീയിൽ പ്രസംഗിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എപ്പോഴും കേൾക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.
യുവ ജനതയെ പ്രതിനിധീകരിച്ചാണ് അവിടെ പോയത്. സുഭാഷ് ചന്ദ്രബോസിൽ നിന്നും മറ്റും എന്തെല്ലാം പഠിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഒരു മണിക്കുറോളം നേരം അദ്ദേഹവുമായി സമയം ചെലവഴിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നമ്മളോട് ഒപ്പമിരുന്ന സംസാരിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. അതിൽ വളരെയധികം സന്തോഷമുണ്ട്.
ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഇടം നേടാൻ സാധിച്ചതിനെ എങ്ങനെയാണ് കാണുന്നത് ?
പബ്ലിക് സ്പീക്കർ എന്ന നിലയിൽ കോളേജ് കാലത്ത് മത്സരിക്കുമായിരുന്നു. അതിന് ശേഷം വീണ്ടും ഇങ്ങനെയൊരു അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. പല ദേശീയ നേതാക്കളും പ്രസംഗിച്ച വേദിയിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിക്കാൻ സാധിക്കുക എന്നത് വളരെ വലിയ കാര്യമാണ്.
ഹിന്ദി ഭാഷ എങ്ങനെയാണ് പഠിച്ചത് ?
അച്ഛൻ സൈനികനായിരുന്നു. അഞ്ചാം ക്ലാസ് വരെ ഞാൻ പൂനെയിലാണ് പഠിച്ചത്. അതിന് ശേഷം വീട്ടിൽ എപ്പോഴും അച്ഛനോട് ഹിന്ദി സംസാരിക്കുമായിരുന്നു. ഒരു ഭാഷ അതിന്റെ പെർഫെക്ഷനിൽ എത്തിക്കണമെങ്കിൽ നമ്മളത് സംസാരിച്ചുകൊണ്ടേയിരിക്കണം. അച്ഛൻ വിളിക്കുമ്പോഴെല്ലാം ഞാനും അനിയനും ഹിന്ദിയിലാണ് സംസാരിക്കാറുളളത്. അതിലൂടെ ഹിന്ദി ഭാഷ നന്നായി പഠിക്കാനും സാധിച്ചു.
ദേശീയ തലത്തിലുള്ള ഇങ്ങനെയൊരു അംഗീകാരം നേടാൻ പ്രചോദനം നൽകിയത് അല്ലെങ്കിൽ കൂടെ നിന്നത് ആരാണ് ?
ഈ അംഗീകാരത്തിന്റെ ക്രെഡിറ്റ് ഞാനൊരിക്കലും എനിക്ക് നൽകില്ല. കാരണം ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും നേടാൻ സാധിക്കില്ല. അതിന്റെ പുറകിൽ ഒരുപാട് പേരുടെ സഹായമുണ്ട്. ഒന്നാമത്തെ വ്യക്തി അമ്മ തന്നെയാണ്. എല്ലാ പരിപാടികളിലും ഭക്ഷണം പോലും കഴിക്കാതെ എന്റെ കൂടെ നിൽക്കുന്നത് അമ്മയാണ്. രണ്ടാമത് അച്ഛനും അനിയനും.
2020 ന് ശേഷം ശേഷം കോളേജ് കാലമെല്ലാം കഴിഞ്ഞപ്പോൾ ഇനിയൊരിക്കലും പ്രസംഗിക്കാൻ സാധിക്കില്ലെന്ന് കരുതി. എന്നാൽ സപ്പോർട്ടീവ് ആയിട്ടുള്ള ഒരു ഭർത്താവിനെയും കുടുംബത്തെയും ലഭിച്ചു, അങ്ങനെ എല്ലാവരും സഹായിച്ചു. ഇവരുടെയെല്ലാം സ്നേഹവും പിന്തുണയും കൊണ്ടാണ് ഇന്ന് ഈ നിലയിൽ നിൽക്കുന്നത്.
റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണാൻ സാധിച്ചിരുന്നു. അതിൽ ഏറ്റവുമധികം ആകർഷിച്ചത് എന്തായിരുന്നു?
ഏറ്റവും മുന്നിലുള്ള പവിലിയനിലിരുന്ന് റിപ്പബ്ലിക് ഡേ പരേഡ് കാണാൻ സാധിച്ചത് വലിയ കാര്യമാണ്. ടിവിയിൽ മാത്രം കണ്ടിട്ടുള്ള പരേഡ് നേരിട്ട് കണ്ടു. കേരളത്തിന്റെ ഫ്ലോട്ട് പോകുന്നത് കാണാൻ ആകാക്ഷയോടെ കാത്തിരിക്കുകയായിയരുന്നു. ഇതെല്ലാം നേരിട്ട് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട്.
ഡൽഹിയിലെ ആ തണുപ്പിൽ രാവിലെ ആറരയ്ക്ക് മണിക്കാണ് അവിടെ എത്തിയത്. പ്രത്യേക പവലിയനിൽ ഇരുന്ന് മുഖ്യാതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ് കാറിൽ പോകുന്നത് കണ്ടു. റിപ്പബ്ലിക് ദിന പരിപാടിയിൽ ഏറ്റവുമധികം ആകർഷിച്ചത് കേരളത്തിന്റെ ഫ്ലോട്ട് തന്നെയാണ്. നഞ്ചിയമ്മയുടെ പാട്ട് ദൂരെ നിന്ന് കേട്ടപ്പോൾ ഞാൻ എന്റെ കേരളം എത്തുന്നു എന്ന് പറഞ്ഞു. അത് വലിയ ഒരു എക്സ്പീരിയൻസ് ആയിരുന്നു. കേരളത്തിന്റെ ഫ്ലോട്ട് എത്തുമ്പോൾ അവിടെയുളളവരെല്ലാം എന്നെ നോക്കുകയായിരുന്നു.
ഡൽഹി സന്ദർശനം കഴിഞ്ഞ് വന്ന ശേഷം കുടുംബങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം എന്തായിരുന്നു ?
എല്ലാവർക്കും ഒരുപാട് സന്തോഷമായിരുന്നു. നിരവധി പേർ വിളിച്ച് അനുമോദിച്ചു. ഈയൊരു അംഗീകാരം ഞാൻ എനിക്ക് വേണ്ടി തന്നെ ഡെഡിക്കേറ്റ് ചെയ്യുകയാണ്. കാരണം എന്റെ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ പോയത്. ഇതിൽ നിന്ന് ലഭിക്കുന്ന മീഡിയ അറ്റൻഷനെപ്പറ്റിയൊന്നും ചിന്തിച്ചിരുന്നില്ല. എന്റെ സംതൃപ്തിക്ക് വേണ്ടിയാണ് ഞാൻ പോയത്.
ഭാവിയിലെ പ്രവർത്തനങ്ങൾ എന്തെല്ലാമായിരിക്കും ?
എനിക്കുള്ള കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി കൂടുതൽ സമയം ചെലവഴിക്കണം. ഒരു ട്രെയ്നറാകാനാണ് ആഗ്രഹം. സോഫ്റ്റ് സ്കിൽ ട്രെയ്നിംഗ്, പേഴ്സനാലിറ്റി ഡെവലപ്മെന്റ് അങ്ങനെയുള്ള മേഖലയിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്.
നെഹ്റു യുവ കേന്ദ്രയുടെ പ്രതിനിധിയായാണ് രോഹിണി പങ്കെടുത്തത്. സംഘടനയിൽ നിന്ന് എന്തെല്ലാം പിന്തുണയാണ് ലഭിച്ചത് ? സംഘടനയുടെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് ?
നെഹ്റു യുവകേന്ദ്രയിൽ പണ്ട് മത്സരിച്ചിട്ടുള്ളവരുടെ ഒരു കൂട്ടായ്മയുണ്ട്. ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന പരസ്യത്തിലൂടെയാണ് നെഹ്റു യുവകേന്ദ്രയെക്കുറിച്ച് അറിയുന്നത്. അങ്ങനെയാണ് അപേക്ഷ അയച്ചത്. വളരെ സുതാര്യമായി നല്ല രീതിയിൽ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന ഒരു സംഘടനയാണ് നെഹ്റു യുവകേന്ദ്ര. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്ന് പോകുന്ന എല്ലാവരും ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നുണ്ട്. നല്ല രീതിയിലുള്ള തിരഞ്ഞെടുപ്പും പ്രവർത്തനങ്ങളുമാണ് നെഹ്റു യുവകേന്ദ്ര നടത്തുന്നത്. ഇനിയും യുവാക്കൾക്ക് അവസരം കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഓർഗനൈസേഷനാണത്.
ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വരും തലമുറയോട് താങ്കൾക്ക് എന്താണ് പറയാനുള്ളത് ?
മോദിജിയോട് പറഞ്ഞ അതേ കാര്യം തന്നെയാണ് യുവ തലമുറയോട് പറയാനുള്ളത്. സ്വപ്നം കാണുക, സ്വപ്നം കണ്ടാൽ മാത്രമേ അത് സാക്ഷാത്ക്കരിക്കാൻ പറ്റൂ, പൂർത്തീകരിക്കാൻ പറ്റൂ. ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം ഇന്നല്ലെങ്കിൽ കുറച്ച് നാളുകൾക്കകം സഫലമാരാറുണ്ട്. അതുകൊണ്ട് എല്ലാവരും സ്വപ്നം കാണണം.
Discussion about this post