ചെന്നൈ: കമ്പം ടൗണിൽ വച്ച് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ ബൽരാജ് മരിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. കമ്പത്ത് അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് ബൽരാജ്. ആക്രമണത്തിൽ ബൽരാജിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
അതേസമയം തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്.
ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്തേക്കുള്ള കൂത്തനായി കോവിൽ റോഡ് രണ്ട് കിലോമീറ്റർ അപ്പുറത്തായി തമിഴ്നാട് പൊലീസ് അടച്ചിരിക്കുകയാണ്. സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡും പൂർണമായും അടച്ചു. രണ്ടുദിവസമായി ഈ പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ആന പുറത്തിറങ്ങിയാൽ ഏതുസമയത്തും മയക്കുവെടി വയ്ക്കാൻ പാകത്തിൽ ഡോ. പ്രകാശിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ട്. ഈ പ്രദേശത്തേക്ക് മാദ്ധ്യമ പ്രവർത്തകരെയും കടത്തിവിടുന്നില്ല.
Discussion about this post